അഞ്ചാലുംമൂട്: ഇഞ്ചവിള ഭാഗത്തെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി നിർമ്മാണം ആരംഭിച്ച കുഴൽക്കിണർ പൂർത്തിയായിട്ടും വാട്ടർ അതോറിട്ടിയുടെ അനാസ്ഥമൂലം പമ്പിംഗ് നടത്താനാകുന്നില്ല. രണ്ടായിരത്തോളം കുടുംബങ്ങളാണ് പ്രദേശത്ത് കുടിവെള്ളമില്ലാതെ വലയുന്നത്.
ഇവിടെ നേരത്തെ ഉണ്ടായിരുന്ന കുഴൽകിണർ തകരാറിലായതിനെ തുടർന്നാണ് പുതിയ കിണർ നിർമ്മിക്കാൻ തൃക്കരുവ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചത്. പഴയ കിണറുമായി 200 മീറ്റർ അകലെ ഇഞ്ചവിള വൃദ്ധസദനത്തിന് സമീപം കോർപ്പറേഷന്റെ ഗ്ലോബൽ അഗ്ലോമേഷൻ ഫണ്ട് ഉപയോഗിച്ച് കുഴൽകിണർ നിർമ്മിച്ചു. രണ്ടു മാസം മുമ്പ് പൂർത്തിയായി. തുടർ നടപടികൾക്കായി വാട്ടർ അതോറിട്ടിക്ക് കിണർ കൈമാറിയിരുന്നു. കുഴൽ കിണറിൽ മോട്ടോർ ഘടിപ്പിക്കേണ്ടതും പമ്പ് ഹൗസ് നിർമ്മിക്കേണ്ടതും വാട്ടർഅതോറിട്ടിയുടെ ചുമതലയാണ്.
നിലവിലെ ഫണ്ടിൽ ഇവ സ്ഥാപിക്കാനാകില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചതോടെ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം. മുകേഷ് എം.എൽ.എയ്ക്ക് പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നിട്ടും വാട്ടർ അതോറിട്ടി എക്‌സിക്യുട്ടിവ് എൻജിനിയറും അസി.എക്‌സിക്യുട്ടിവും എൻജിനിയറും പമ്പ് ഹൗസ് നിർമ്മിക്കാനോ മോട്ടോർ സ്ഥാപിക്കാനോ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
ടാങ്കറിലെ വെള്ളവുമില്ല
ഇഞ്ചവിള , വടക്കേകര ഭാഗത്തെ കുടുംബങ്ങളാണ് ദുരിതത്തിലായത്. ഇവിടെ ചുരുക്കം ചില വീടുകളിൽ മാത്രമാണ് കിണറുകൾ ഉള്ളത്.
ദൂരെ സ്ഥലങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളമെത്തിച്ചാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. മുൻപ് ടാങ്കറിൽ വെള്ളമെത്തിച്ചിരുന്നു. ഇപ്പോൾ അതുമില്ല. സമാനതകളില്ലാത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. വാട്ടർ അതോറിട്ടി എക്‌സിക്യുട്ടീവ് എൻജിനീയർക്കും അസി. എക്‌സിക്യുട്ടീവ് എൻജിനീയർക്കുമെതിരെ നവകേരളസദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |