SignIn
Kerala Kaumudi Online
Sunday, 01 September 2024 5.10 AM IST

സൈബർ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ

Increase Font Size Decrease Font Size Print Page
cf

കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിക്കുന്ന കേരളത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നിരിക്കുന്ന. വിവരസാങ്കേതികവിദ്യയുടെ സ്വാധീനം കുറ്റകൃത്യങ്ങളിലും വലിയതോതിൽ പ്രതിഫലിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷണ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കുന്ന നിലയിലേക്ക് മാറി. പ്രായ ഭേദമന്യേ ഡിജിറ്റൽ ലോകത്ത് വ്യാപരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. വെർച്വൽ ബന്ധങ്ങൾ വ്യാപകമാകുകയും പരസ്പരം പരിചയമില്ലാത്തവർ തമ്മിൽ നേരിട്ട് കാണാതെയുള്ള ബന്ധം സാധാരണമാകുകയും ചെയ്തു.

പ്രായവ്യത്യാസമുള്ളവരുമായുള്ള ഇത്തരം വെർച്വൽ ഇടപെടലുകൾ കുട്ടികളിൽ പല നിലയിലുള്ള മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്നവർ, വീട്ടമ്മമാർ തുടങ്ങി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സൈബർ ഇടങ്ങളിൽ വർധിച്ചു വരികയാണ്. വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം, തൊഴിൽ എന്നിവ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി കേസുകളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയപ്പെട്ടിട്ടുള്ളത്.

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെ കൂട്ടുപിടിച്ച് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കുന്ന സംഘങ്ങളും നാട്ടിലുണ്ട്. പണം വച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ ആസ്വാദനം കണ്ടെത്തുന്ന കുട്ടികൾ ധനസമ്പാദനത്തിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും ചില പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൂടുതൽ കേസുകൾ

ഈ വർഷം

സംസ്ഥാനത്തെ 2016 മുതൽ 2023 ഒക്ടോബർ വരെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഈ വർഷമാണ്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017 ആയപ്പോഴേക്കും 320 ആയി ഉയർന്നു. 2018ൽ 340 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം 2019ൽ സൈബർ കുറ്റകൃത്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. എന്നാൽ 2020ൽ 426 കേസുകളും 2021ൽ 626 കേസുകളും റിപ്പോർട്ട് ചെയ്തു. 2022ൽ 815 കേസുകളും 2023 ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം 2478 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. പരാതി നല്കാതെ പോകുന്ന സംഭവങ്ങളും അനവധിയാണ്.

ബുള്ളിയിംഗിന്റെ

പരിധിയിലുള്ളവ

മൊബൈൽ ഫോൺ അടക്കം ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏതൊരു ഇലക്ട്രോണിക്സ് ഉപകരണം വഴിയുള്ള ഉപദ്രവവും സൈബർ ബുള്ളിയിംഗിന്റെ പരിധിയിൽ വരുന്നതാണ്. അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ മെയിലുകൾ, മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല ചിത്രങ്ങളും വീഡിയോകളും, അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇവയെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നവയാണ്. സൈബർ ഭീഷണി ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

സമൂഹമാദ്ധ്യമത്തിലൂടെ ആളുകൾക്ക് ഏതൊരു ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്തരത്തിൽ പുറത്ത് വിടുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിൽ നിരവധി പേരിലേക്ക് എത്തുകയും ചെയ്യും. പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണെന്നതും ലജ്ജാകരമാണ്.

മൊബൈൽ ഫോൺ, വാട്സ്ആപ്പ്, സ്‌കൈപ്പ്, ഇന്റർനെറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴി. അശ്രദ്ധമായ ഇന്റർനെറ്ര് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.

ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ഐ.പി.സിയിലെ വിവിധ വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം സൈബർ കുറ്റവാളികൾക്കെതിരെ കേസെടുക്കാം. വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ഒരു വ്യക്തിയെക്കുറിച്ച് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും മൂന്ന് വർഷം വരെ തടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം പിഴയും ശിക്ഷ ലഭിക്കും.

തെളിവുകളായി സ്‌ക്രീൻ ഷോട്ട്, ശബ്ദ റെക്കാർഡ് സഹിതം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, https://cyberdome.kerala.gov.in, https://cybercrime.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെയോ പരാതി നൽകാം. 112 ആണ് സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ.

ഭീഷണിയിൽ

വീഴരുത്

പ്രണയബന്ധങ്ങളിൽ വിള്ളലുണ്ടാകുമ്പോഴാണ് പൊതുവേ ഭീഷണി ആരംഭിക്കുന്നത്. ഇത്തരത്തിൽ ഉടലെടുക്കുന്ന ഭീഷണികളെക്കുറിച്ച് ആരംഭത്തിൽ തന്നെ മാതാപിതാക്കളോടോ സഹോദരങ്ങളോടോ ഉറ്റ സുഹൃത്തുക്കളോടോ പറയണം. വിഷയം കൈകാര്യം ചെയ്യുന്നവർ ഇരയെ കുറ്റപ്പെടുത്താതെ ധൈര്യം പകർന്ന് കൊടുക്കണം.

സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കാലാനുസൃതമായി വർദ്ധിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. ശിക്ഷയെക്കുറിച്ചുള്ള ഭയമില്ലായ്മയാണ് വർഷം തോറും കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നത്. മാന്യമായി ജീവിക്കുന്നവരെ താറടിക്കുന്നതും ജീവിച്ചിരിക്കുന്നവർ മരിച്ചതായി പ്രചരിപ്പിക്കുന്നതും ആധുനിക കേരളത്തിൽ നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്.

സൈബർ കെണിയിൽ അകപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ കൗൺസിലിംഗിന് വിധേയമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അധിക്ഷേപങ്ങളിൽ തളരാതെ ശക്തമായി പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. ആതിരയുടെ വിധി ഇനിയൊരാൾക്കും വരരുതെന്ന് കുടുംബം പറയുമ്പോൾ കാണാതെ പോകരുത് ആ വാക്കുകളിലെ കണ്ണീരിന്റെ ചൂട്.

മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയുമുള്ള അപവാദ ഫോട്ടോ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഇതിന് മുമ്പും നിരവധിപേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അന്തസും അഭിമാനവും സംരക്ഷിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

കാലാനുസൃതമായ പുരോഗതിയ്ക്കായി നാം ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ നമ്മുടെ ശത്രുക്കളായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പലരും സമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുമോ എന്ന ഭയത്താൽ പരാതി നൽകാൻ തയ്യാറാകില്ല. കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം, കേസ് നടത്തിപ്പിൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ എന്നിവയും സൈബർ കേസുകളെ കൂടുതൽ സങ്കീർണമാക്കുന്നു.

രാജ്യം നമുക്ക് നൽകുന്ന അവകാശങ്ങളേയും ആനുകൂല്യങ്ങളേയും കുറിച്ച് ഓരോരുത്തരും വ്യക്തമായി അറിഞ്ഞിരിക്കണം. ഈ അവബോധം ഉണ്ടെങ്കിലേ സൈബർ ചൂഷണങ്ങളിൽ നിന്നും ശാക്തീകരണത്തിലേക്ക് കുതിക്കാൻ കഴിയൂ. തെറ്റ് ചെയ്യുന്നവരാണ് ശിക്ഷിക്കപ്പെടേണ്ടത്, ഇരകളല്ല. ഈ ധാരണ ചെറുപ്പത്തിലേ വളർത്തിയെടുക്കാനായാൽ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. ഇരകളെ ഒറ്റപ്പെടുത്തുകയല്ല, ചേർത്തുപിടിക്കുകയാണ് സമൂഹം ചെയ്യേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.