മുത്തങ്ങ(വയനാട്) : ദേശീയപാത 766 മുത്തങ്ങ ബന്ദിപ്പൂർ വനപാതയിൽ ഇറങ്ങി കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇവരുടെനേരെ ആന ഓടിയടുക്കുന്നതും ഒരാൾ താഴെ വീഴുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മറ്റൊരു കാറിൽ ഈവഴിവന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി ചോലയിൽ സവാദാണ് മൊബൈലിൽ പകർത്തി സോഷ്യൽമീഡിയിൽ പോസ്റ്റ് ചെയ്തത്.
സവാദ് കുടുംബത്തോടൊപ്പം മുത്തങ്ങ, മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകുന്ന വഴിക്കാണ് ദൃശ്യങ്ങൾ കാറിൽ ഇരുന്നു പകർത്തിയത്. ബന്ദിപ്പൂർ അതിർത്തിയിൽ കർണാടക വനമേഖലയിലാണ് കാറിൽ നിന്നിറങ്ങിയ രണ്ടുപേർ കാട്ടാനകളുടെ ദൃശ്യം പകർത്താൻ ശ്രമിച്ചത്. ആനക്കുട്ടി അടക്കം മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പിടിയാന ഇവർക്കുനേരെ പാഞ്ഞടുത്തു. രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ വീണുരുണ്ടത്. ഇവർ വന്ന കാർ പതുക്കെ മുന്നോട്ട് എടുക്കുന്നുണ്ടെങ്കിലും ഡോർ തുറന്ന് അകത്തുകയറാൻ ഇരുവർക്കും കഴിഞ്ഞില്ല. ഇതിനോടകം ആന ഇവർക്ക് അരികിലേക്ക് എത്തിയിരുന്നു. വീണയാളെ തുമ്പിക്കൈകൊണ്ടും കാലുകൊണ്ടും ആന തട്ടാൻ ശ്രമിച്ചെങ്കിലും ഉരുണ്ടുമാറിയതോടെ രക്ഷപ്പെടുകയായിരുന്നു. ഈസമയം അതുവഴി ഒരുലോറി വന്നതോടെ ആനയുടെ ശ്രദ്ധതിരിഞ്ഞതാണ് രക്ഷയായത്. താഴെവീണ ഇയാൾ വീണ്ടും എഴുന്നേറ്റ് ഓടുന്നതും ദൃശ്യത്തിലുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശികളാണ് ഇവരെന്നാണ് കരുതുന്നത്.
അപകട സാധ്യതകണ്ട് ഈസമയം അവിടെയുണ്ടായിരുന്നവാഹന യാത്രക്കാരെല്ലാം സ്ഥലംവിട്ടു. ചിലർ സാഹസികമെന്നുകരുതി ചെയ്യുന്ന ഇത്തരം പ്രവൃത്തികളാണ് മറ്റുള്ളവരെക്കൂടി അപകടത്തിലാക്കുന്നതെന്ന സന്ദേശം നൽകാനാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്ന് സവാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |