കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകർക്ക് ഒമ്പത് കോടിയുടെ ധനസഹായവുമായി മലബാർ മിൽമ. അധിക പാൽവിലയായി ആറ് കോടി രൂപയും ക്ഷീര സംഘങ്ങൾക്ക് പ്രവർത്തന ഫണ്ടായി രണ്ട് കോടിയും കാലിത്തീറ്റ സബ്‌സിഡിയായി ഒരു കോടി രൂപയുമാണ് ലഭിക്കുക. മലബാർ മേഖലാ യൂണിയൻ ഭരണ സമിതി യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലേക്കാണ് ആനുകൂല്യം.
ക്ഷീര കർഷകർ ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ നൽകുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ വീതം അധിക പാൽ വിലയായി ലഭിക്കും.
2023 ഡിസംബർ ഒന്ന് മുതൽ 31 വരെ മലബാർ മിൽമയ്ക്ക് പാലളക്കുന്ന ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾക്കും ലിറ്റർ ഒന്നിന് ഒരു രൂപ വീതവും അധിക വിലയായി അനുവദിച്ചു.
ജനുവരി മുതൽ മാർച്ച് വരെ ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്ത മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കൊന്നിന് 100 രൂപ സബ്‌സിഡി അനുവദിച്ചു. മേഖലാ യൂണിയന് കീഴിലെ ട്രസ്റ്റിലൂടെ നൽകുന്ന കാലിത്തീറ്റ ഉത്പ്പന്നങ്ങൾക്കുള്ള സബ്‌സിഡി ഫെബ്രുവരി, മാർച്ച് മാസങ്ങളിലും തുടരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |