ന്യൂഡൽഹി: ജാർഖണ്ഡിൽ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹേമന്ദ് സോറനെ ഇ.ഡി അറസ്റ്ര് ചെയ്തതിനെ പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്. ഇന്നലെ അർദ്ധരാത്രിയോടെ പുതിയ സർക്കാർ രൂപീകരിക്കാൻ ഗതാഗത മന്ത്രിയും ഹേമന്ദ് സോറന്റെ വിശ്വസ്തനുമായ ചമ്പൈ സോറനെ ഗവർണർ സി.പി. രാധാകൃഷ്ണൻ ക്ഷണിച്ചു. ചമ്പൈ സോറന്റെ സത്യപ്രതിജ്ഞ ഇന്നു തന്നെ ഉണ്ടാകുമെന്നാണ് സൂചന. ബുധനാഴ്‌ച രാത്രി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചെങ്കിലും ഗവർണറുടെ ഭാഗത്തു നിന്ന് തീരുമാനമുണ്ടാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ബീഹാറിൽ ബി. ജെ. പി പാളയത്തിൽ എത്തിയ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് വേഗത്തിൽ നടപടിയുണ്ടായെന്നും, ജാർഖണ്ഡ് ഗവർണർ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും നിർദ്ദേശത്തിനായി കാത്തിരിക്കയാണോയെന്നും കോൺഗ്രസ് വിമർശിച്ചു.
ഇന്നലെ വൈകിട്ട് ചമ്പൈ സോറൻ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചില്ല.
രാത്രിയിൽ രണ്ടാമതും കൂടിക്കാഴ്‌ച നടത്തി. ഈ സമയത്താണ് സർക്കാർ രൂപീകരണത്തിന് ഗവർണർ ക്ഷണിച്ചത്.
47 എം. എൽ.എമാരുടെ പിന്തുണ
അറിയിക്കുന്ന കത്ത് കൈമാറിയിരുന്നു. 43 പേരെ അണിനിരത്തി വീഡിയോയും പുറത്തുവിട്ടു. 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 41 പേർ മതി.
ബി.ജെ.പിയുടെ ഓപ്പറേഷൻ താമര ഭയന്ന് ജാർഖണ്ഡ് മുക്തി മോർച്ച - കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റാൻ ഇന്നലെ നീക്കം നടന്നിരുന്നു. രാത്രി ചാർട്ടേഡ് വിമാനത്തിൽ റാഞ്ചിയിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനായിരുന്നു ശ്രമം. എന്നാൽ മോശം കാലാവസ്ഥ കാരണം പുറപ്പെട്ടില്ല.
കക്ഷിനില
ജാർഖണ്ഡ് മുക്തി മോർച്ച- 29
കോൺഗ്രസ് - 17
ആർ.ജെ.ഡി -1
ഹേമന്ദ് സോറന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ഇ.ഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ഇത്തരം അറസ്റ്റ് രാജ്യത്തിന്റെ രാഷ്ട്രീയത്തെ ബാധിക്കുമെന്ന് സോറന്റെ അഭിഭാഷകൻ കപിൽ സിബൽ ആശങ്ക അറിയിച്ചു. കള്ളപ്പണം തടയൽ നിയമത്തിലെ അറസ്റ്റ് വ്യവസ്ഥയിൽ കോടതി അതിർത്തി നിർണയിക്കണം.
സോറൻ ജുഡിഷ്യൽ കസ്റ്രഡിയിൽ
റാഞ്ചിയിലെ പ്രത്യേക കോടതി സോറനെ ഒരു ദിവസത്തെ ജുഡിഷ്യൽ കസ്റ്രഡിയിൽ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. അറസ്റ്രിൽ പ്രതിഷേധിച്ച് ഗോത്ര സംഘടനകൾ ജാർഖണ്ഡിൽ ബന്ദ് ആചരിച്ചു.
ജാർഖണ്ഡിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. അദ്ദേഹത്തിന്റെ പിതാവ് ഷിബു സോറനും മധു കോഡയുമാണ് മറ്റ് രണ്ട് പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |