SignIn
Kerala Kaumudi Online
Sunday, 01 September 2024 4.41 AM IST

ട്വന്റി - 20 അടിക്കാൻ തയ്യാറെടുത്ത് കോൺഗ്രസ്

Increase Font Size Decrease Font Size Print Page
1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടായി തൃശൂരിൽ കോൺഗ്രസിന്റെ കരുത്തുറ്റ സമ്മേളനം. ബൂത്ത് തലം മുതൽക്കുള്ള നേതാക്കളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനം കേരളത്തിൽ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതായി. പങ്കെടുത്ത ബൂത്ത് പ്രസിഡന്റുമാർ മുതൽ എ.ഐ.സി.സി നേതാക്കൾ വരെയുള്ളവർക്ക് തിരിച്ചറിയൽ കാർഡ് നൽകിയാണ് സമ്മേളനത്തിൽ എത്തിയതെന്നതും ശ്രദ്ധേയമായി.

ബൂത്ത് പ്രസിഡന്റ്, ബൂത്തിലെ വനിതാ വൈസ് പ്രസിഡന്റ്, ബൂത്ത് ലെവൽ എജന്റ് എന്നിങ്ങനെ താഴത്തട്ടിൽ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ചായിരുന്നു കോൺഗ്രസ് എൽ.ഡി.എഫിനും ബി.ജെ.പിക്കും ശക്തമായ മുന്നറിയിപ്പ് നൽകിയത്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എം. സുധീരൻ, തിരുവഞ്ചൂർ രാധകൃഷ്ണൻ, കെ.സി. ജോസഫ്, കെ. മുരളീധരൻ, അടൂർ പ്രകാശ്, ജില്ലയിൽ നിന്നുള്ള എം.പിമാരായാ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ബെന്നി ബഹനാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹൂൽ മാങ്കുട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, ഷാഫി പറമ്പിൽ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് തുടങ്ങി വേദിയിൽ നൂറിലേറെ നേതാക്കൾ സന്നിഹിതരായിരുന്നു.

കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും സ്മരിച്ച്

കെ. കരുണാകരന്റെ വികസന നയങ്ങളും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയും സ്മരിച്ച മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം നിറഞ്ഞ കൈയ്യടിയോടെയാണ് സമ്മേളന നഗരി എതിരേറ്റത്. കെ. കരുണാകരന്റെ കാലത്ത് നടപ്പാക്കിയ നെടുമ്പാശേരി വിമാനത്താവളവും ഉമ്മൻചാണ്ടി നടപ്പിലാക്കിയ കൊച്ചി മെട്രോയുമെല്ലാം എടുത്തുപറഞ്ഞായിരുന്നു പ്രസംഗം. മുതിർന്ന നേതാവ് ഏ.കെ. ആന്റണിയുടെ പേരും ഖാർഗെ പരാമർശിച്ചു.


സമ്മേളനത്തിൽ പിറന്നാൾ ആഘോഷിച്ച് കെ.സി

കോൺഗ്രസ് മഹാജനസഭ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിറന്നാൾ ആഘോഷം കൂടിയായി. കെ.സുധാകരനാണ് കെ.സിയുടെ 61-ാം പിറന്നാൾ വിവരം അറിയിച്ചത്. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ പിറന്നാൾ കേക്ക് മുറിച്ചതോടെ വേദിക്ക് പിറകിൽ വർണമഴയും നടന്നു.


ഇന്ത്യാസഖ്യം തകർന്നെന്ന് കുപ്രചരണം നടത്തുകയാണ് ചിലർ. വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
- കൊടിക്കുന്നിൽ സുരേഷ് എം.പി

മതസൗഹാർദ്ദത്തിന്റെ നാടായ തൃശൂർ ആർക്കും വിട്ടുകൊടുക്കില്ല. അതാണ് തൃശൂരിന്റെ ഗ്യാരന്റി.
- ടി.എൻ. പ്രതാപൻ എം.പി

മണിപ്പൂരിൽ അക്രമം നടത്തിയവർക്കും ക്രൈസ്തവ ദേവാലയങ്ങളിൽ അക്രമം നടത്തിയവർക്കും എതിരെ വേണം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതെന്ന കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഒഫ് ഇന്ത്യ കേന്ദ്രകമ്മിറ്റിയുടെ തീരുമാനം കാലം ആവശ്യപ്പെടുന്ന ഉജ്വലമായ തീരുമാനമാണ്. ഈവിധം തീരുമാനമെടുത്ത സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തിനെ അഭിനന്ദിക്കുന്നു. അഴിമതിക്കാർക്കും ധിക്കാരികൾക്കുമെതിരെ കേരളത്തിൽ നടത്തിയ പോരാട്ടത്തിന്റെ ഫലമാകണം വരുന്ന തിരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ ശക്തി നിങ്ങളാണ്.
- വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്


രാഷ്ട്രീയതാത്പര്യം മുൻനിറുത്തിയാണോ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകേണ്ടതെന്ന് പരിശോധിക്കപ്പെടണം. കർപ്പൂരി ഠാക്കൂറിന് പിന്നാലെ എൽ.കെ. അദ്വാനിക്കും ഭാരതരത്‌ന സമ്മാനിക്കപ്പെടുമ്പോൾ അതിന് പിന്നിലെ രാഷ്ട്രീയതാത്പര്യങ്ങൾ വ്യക്തം. അധികാരം ഉപയോഗിച്ച് രാഷ്ട്രീയതാത്പര്യം സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമം.
- രമേശ് ചെന്നിത്തല, മുൻ പ്രതിപക്ഷ നേതാവ്


പിണറായിയുടെ രാഷ്ട്രീയ ഫാസിസത്തിനും മോദിയുടെ വർഗീയ ഫാസിസത്തിനുമെതിരായ രണ്ടാം സ്വാതന്ത്ര്യ സമരത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. രണ്ട് ഫാസിസവും ഒരു പോലെ നാടിന് ആപത്താണ്. അത് ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടവീര്യമാണ് കോൺഗ്രസ് പ്രവർത്തകർ ആർജിക്കേണ്ടത്.
- വി.എം. സുധീരൻ, കെ.പി.സി.സി മുൻ പ്രസിഡന്റ്


രാജ്യത്തിന്റെ മണ്ണിൽ നിന്നും വർഗീയതയെ തൂത്തെറിയുന്നതിനുള്ള പോരാട്ടമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തേണ്ടത്.
- എം.എം. ഹസ്സൻ, യു.ഡി.എഫ് കൺവീനർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.