കോട്ടയം : മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീടിനോടു ചേർന്ന് ഡോ.വന്ദനാദാസ് ഉറങ്ങുന്ന മണ്ണിന് ചുറ്റും തുളസിച്ചെടികൾ നാമ്പിട്ടു തുടങ്ങി. മഴയും വെയിലുമേൽക്കാതെ മേൽക്കൂരയുമൊരുക്കിയിട്ടുണ്ട്. വെള്ളമൊഴിച്ചും കാടുപറിച്ചും ചെടികളെ മകളെപ്പോലെ പരിപാലിക്കുന്ന രണ്ട് സാധുജന്മങ്ങൾ. മുറ്റത്തെ അസ്ഥിത്തറയിലെ വിളക്ക് ഒരിക്കൽപ്പോലും തെളിയാതിരുന്നിട്ടില്ല. മാഞ്ഞുപോയിട്ട് മാസം പത്തായെങ്കിലും ചെറുകാറ്റിൽ പോലും നിറയുന്നത് വന്ദനയുടെ ഓർമ്മകളാണ്. വന്ദന പോയെന്ന യാഥാർത്ഥ്യം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല അച്ഛൻ കെ.ജി. മോഹൻദാസിനും അമ്മ വസന്തകുമാരിക്കും. വന്ദനയുടെ മുറി നിത്യസ്മാരകം പോലെയുണ്ട്. വാതിൽ തുറക്കുമ്പോൾ മേശപ്പുറത്ത് ഡോ.വന്ദനാദാസെന്ന് എഴുതിയ ഫോട്ടോയ്ക്ക് ചുറ്റും പനിനീർപ്പൂക്കൾ. അരികിൽ എന്നും തിരിയിട്ട് കത്തിക്കുന്ന വിളക്ക്. ഇഷ്ടപ്പെട്ട മിഠായികൾ. വന്ദനയുടെ മൂന്ന് വാച്ചുകൾ ലാപ് ടോപ്പിന് മുകളിലുണ്ട്. അസീസിയ മെഡിക്കൽ കോളേജിന്റെ പേരെഴുതിയ വെള്ള കോട്ട് ഹാംഗറിൽ. അതിനോടു ചേർന്ന് വന്ദനയുടെ സ്‌റ്റെതസ്‌കോപ്പ്. അലമാരി നിറയെ അടുക്കിവച്ച തുണികൾ. മുറിയിൽ വന്ദനയുടെ വിവിധ ചിത്രങ്ങൾ...
വന്ദന കൊല്ലപ്പെട്ട് നാളുകൾക്കുശേഷമാണ് അസീസിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്ന് സാധനങ്ങൾ വീട്ടിലേക്ക് എത്തിച്ചത്. വന്ദനയ്ക്കു വേണ്ടിയുള്ള വഴിപാടുകളൊന്നും ഇപ്പോഴും മുടക്കിയിട്ടില്ല. മകളോടൊപ്പം പോകണമെന്ന് കരുതിയ ക്ഷേത്രങ്ങളിലെല്ലാം ഇതിനോടകം ഇരുവരും സന്ദർശിച്ചു. സി.ബി.ഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധി വന്ന ദിവസവും ഇരുവരും വഴിപാടുമായി മധുരക്ഷേത്രത്തിലായിരുന്നു. സി.ബി.ഐ വരണം, കൊലപാതകത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണം. അതിനായി പോരാട്ടം തുടരുകയാണ് മാതാപിതാക്കൾ.
'' അടുത്ത ആഴ്ച ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. കോടതിയിൽ പ്രതീക്ഷയുണ്ട്. അവളുടെ ഓർമ്മകളിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്.
-കെ.ജി.മോഹൻദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |