SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തി കുറ്റപത്രം

Increase Font Size Decrease Font Size Print Page
padmakumar

കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദമ്പതികൾക്കും മകൾക്കുമെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർക്കെതിരെയാണ് കൊട്ടാരക്കര അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾ 2021 മുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള ആലോചനകൾ തുടങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് നാല് കുട്ടികളുടെ പിന്നാലെ സഞ്ചരിച്ചു. പ്രതികൾക്ക് ബാങ്കുകളിലും സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയതടക്കം അഞ്ച് കോടിയിലേറെ രൂപയുടെ കടമുണ്ട്. സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങിയ തുക തിരിച്ചുകൊടുക്കാനും മാസ അടവുകൾക്കുമായി പത്ത് ലക്ഷം രൂപ പെട്ടെന്ന് വേണ്ടിവന്നു. ഈ തുകയ്ക്ക് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര മുൻ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മജിസ്ട്രേറ്റ് കോടതി കുറ്റപത്രം പരിശോധിച്ച ശേഷം വിചാരണയ്ക്കായി സെഷൻസ് കോടതിക്ക് കൈമാറും. കേസിലെ പ്രതികളായ പത്മകുമാറും കുടുംബവും നിലവിൽ റിമാൻഡിലാണ്.

കഴിഞ്ഞ നവംബർ 27ന് വൈകിട്ട് 4.30നാണ് സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന ആറ് വയസുകാരിയെ കാറിലെത്തിയ മൂന്നംഗ കുടുംബം തട്ടിക്കൊണ്ടുപോയത്. അന്ന് രാത്രി തന്നെ വിളിച്ച് പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് നാടാകെ വലവിരിച്ചതിനൊപ്പം പൊതുജനങ്ങളും തെരച്ചിലിന് ഇറങ്ങിയതോടെ തട്ടിക്കൊണ്ടുപോകൽ സംഘത്തിന്റെ പദ്ധതി പൊളിഞ്ഞു. ഇതോടെ തൊട്ടടുത്ത ദിവസം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ഒളിവിൽ താമസിക്കാൻ പോയ പ്രതികൾ ഡിസംബർ 1ന് തമിഴ്നാട്ടിൽ നിന്നാണ് പിടിയിലായത്.

ചുമത്തിയ വകുപ്പുകൾ

 കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ടതിന് വധശിക്ഷയോ ജീവപര്യന്തം കഠിന തടവോ ലഭിക്കാവുന്ന ഐ.പി.സി 364 (എ)

 ഗൂഢാലോചനയക്ക് ഐ.പി.സി 120 ബി

 തട്ടിക്കൊണ്ട് പോകാനും കുട്ടിയെ ഉപേക്ഷിക്കാനും ഉപയോഗിച്ച വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കിയതിന് 468, 470

 തട്ടിക്കൊണ്ടുപോയതിന് 363

 ആറുവയസുകാരിയെയും സഹോദരനെനേയും ദേഹോപദ്രവം ഏൽപ്പിച്ചതിന് 323

 മയക്കുമരുന്ന് നൽകിയതിന് 328

 മകളെ വിളിക്കാനെന്ന പേരിൽ പാരിപ്പള്ളി കിഴക്കനേലയിലെ ഹോട്ടലുടമയുടെ ഫോൺ വാങ്ങി വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട് വിശ്വാസവഞ്ചന കാട്ടിയതിന് 417

 വ്യാജ നമ്പർ പ്ലേറ്റുകൾ, കുട്ടിയുടെ ബാഗ്, ടിഫിൻ ബോക്സ് തുടങ്ങിയ നിശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കിയതിന് 201

 ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 77, 84

പരിശോധന റിപ്പോർട്ടുകൾ ബാക്കി

ശാസ്ത്രീയ തെളിവുകളിൽ ആറ് വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് അനിത തന്നെയാണെന്ന് വ്യക്തമാക്കുന്ന ശബ്ദ സാമ്പിൾ പരിശോധനയുടെ റിപ്പോർട്ട് മാത്രമാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുള്ളത്. കുട്ടിയെ കാർട്ടൂൺ കാണിച്ച ലാപ്ടോപ്പ്, കാറിൽ നിന്ന് കണ്ടെത്തിയ കുട്ടിയുടെ ചെരുപ്പിൽ നിന്നുള്ള മണ്ണ്, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ്, കാർ, തട്ടിക്കൊണ്ടുപോയി പാർപ്പിച്ച ചാത്തന്നൂരിലെ വീട്ടിലെ ഫർണിച്ചറുകൾ എന്നിവയിൽ നിന്ന് ലഭിച്ച കുട്ടിയുടെ വിരലടയാളങ്ങൾ എന്നിവയുടെ പരിശോധനാ ഫലങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

നിർണായക തെളിവ് നൽകിയ സ്ത്രീയും സാക്ഷി

പ്രതികളെക്കുറിച്ചുള്ള നിർണായക സൂചന നൽകിയ അനിതയുടെ ബാല്യകാല സുഹൃത്തായ സ്ത്രീയെയും കുറ്റപത്രത്തിൽ സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. പഴുതടച്ചുള്ള ആസൂത്രണമായതിനാൽ പ്രതികളെക്കുറിച്ചുള്ള തുമ്പുകളൊന്നും ആദ്യഘട്ടത്തിൽ പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടയിൽ ആറ് വയസുകാരിയുടെ അമ്മയെ വിളിച്ച് മോചനദ്റവ്യം ആവശ്യപ്പെട്ട ശബ്ദം അനിതയുടേതാണെന്ന് ബാല്യകാല സുഹൃത്ത് തിരിച്ചറിഞ്ഞു. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.