കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സിറ്റിംഗ് എം.പി തോമസ് ചാഴികാടനെ കേരളാ കോൺഗ്രസ് (എം) പ്രഖ്യാപിച്ചതോടെ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ചുവരെഴുത്തിന് തുടക്കമിട്ട് ഇടതു മുന്നണി കോട്ടയത്ത് മുന്നിലെത്തി
ജോസഫ് ഗ്രൂപ്പിന് യു.ഡി.എഫ് നൽകിയ സീറ്റിൽ സ്ഥാനാർത്ഥിയെ ഏകകണ്ഠമായി തീരുമാനിക്കാൻ കഴിയാതെ വന്നതോടെ പ്രഖ്യാപനത്തിന് ചെയർമാൻ പി.ജെ.ജോസഫിനെ ചുമതലപ്പെടുത്തി. ഇതിനിടെ കോൺഗ്രസ് കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന കെ.സുധാകരന്റെ പ്രഖ്യാപനം ആശയകുഴപ്പവുമുണ്ടാക്കി.
ജനകീയ പരിവേഷമുള്ള ചാഴികാടൻ എം.പി ഫണ്ട് ചെലവഴിച്ചതിൽ ഒന്നാമനാണ്. റെയിൽവേ, റോഡ് വികസനം, അടച്ചു പൂട്ടിയ റീജിയണൽ പാസ് പോർട്ട് ഓഫീസ് തുറന്നതടക്കം നിരവധി പദ്ധതികൾ നടപ്പാക്കി ശ്രദ്ധേയനാണ്.
വെളിയന്നൂരിൽ സിറിയക് ഏലിയാമ്മ ദമ്പതികളുടെ മകനായി 1952 സെപ്തംബർ 25ന് ജനിച്ചു. 1991ൽ സഹോദരൻ ബാബു ചാഴികാടൻ ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിന്നലേറ്റ് മരിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യം എം.എൽ.എ ആയത്. അന്ന് ന്യൂ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്നു ചാഴികാടൻ. ഏറ്റുമാനൂരിൽനിന്ന് 1996, 2001,2006 ൽ വിജയിച്ചു. 2011ലും 2016ലും സുരേഷ് കുറുപ്പിനോട് തോറ്റു. 2019ൽ കോട്ടയത്ത് ലോക്സഭയിലേക്ക് മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയായിരുന്നു. 72 വയസുണ്ട്. അഡിഷണൽ ചീഫ് ടൗൺ പ്ലാനറായി വിരമിച്ച ആൻ ജേക്കബ് ആണ് ഭാര്യ.
കേരളാ കോൺഗ്രസ് എം വൈസ് ചെയർമാന്‍ കൂടിയായ തോമസ് ചാഴികാടൻ പാർലമെന്റിലെ സാമൂഹ്യ നീതി വകുപ്പിന്റെ സോഷ്യൽ ജസ്റ്റിസ് ആന്റ് എംപവർമെന്റ് കമ്മറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, റെയിൽവേ കൺസൽറ്റേറ്റീവ് കമ്മറ്റി അംഗം, ഊർജ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസഥാന തല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
കോട്ടയത്ത് ഇന്നലെ ചേർന്ന കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് സ്റ്റിയറിംഗ് കമ്മറ്റി യോഗമാണ് സ്ഥാനാർത്ഥിയായി ചാഴികാടനെ ഏകകണ്ഠമായ് തീരുമാനിച്ചത്. അപ്പുറത്ത് ആര് മത്സരിക്കുന്നു എന്നത് ഞങ്ങൾക്ക് പ്രശ്നമല്ലെന്നും വൻ ഭൂരിപക്ഷത്തിൽ ചാഴികാടൻ വിജയിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടി ഓഫീസിനു സമീപം രണ്ടില ചിഹ്നം വരച്ചു പ്രചാരണത്തിനും ജോസ് കെ. മാണി തുടക്കമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |