ചെർപ്പുളശേരി: ചെർപ്പുളശേരിയിൽ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷത്തോടനുബന്ധിച്ച് നടന്ന തെയ്യം മഹോത്സവത്തിന് വമ്പിച്ച സ്വീകാര്യത. നൂറ് കണക്കിന് ജനങ്ങളാണ് തെയ്യംകാണാൻ കാളവേല പറമ്പിലെത്തിയത്. പൊട്ടൻ തെയ്യവും രക്തചാമുണ്ഡി തെയ്യവും ചെർപ്പുളശേരിയിൽ ആദ്യമായാണ് അരങ്ങേറിയത്. കണ്ണൂർ നാട്ടുപൊലിക നാടൻ കലാ പഠനകേന്ദ്രമാണ് അവതരിപ്പിച്ചത്. കണ്ണൂർ എം.വിഷ്ണു തീ പൊട്ടൻ തെയ്യം അവതരിപ്പിച്ചു. ശങ്കരാചാര്യരെ ചോദ്യങ്ങൾ കൊണ്ട് മുട്ടുകുത്തിച്ച പരമേശ്വരന്റെ കീഴാളവേഷം അലങ്കാരകനാണു പൊട്ടൻ.
അഭിലാഷ് അവേര രക്തചാമുണ്ഡി തെയ്യം അവതരിപ്പിച്ചു. ചണ്ഡമുണ്ഡന്മാരെ വധിച്ച ദുർഗാദേവിയാണ് രക്തചാമുണ്ഡി. പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിന്റെ പുണ്യമായ കാളവേല ഇന്ന് ആഘോഷിക്കും. വിവിധ നാടുകളിൽ നിന്നും വൈവിധ്യങ്ങളായ വാദ്യങ്ങളുടെ അകമ്പടിയോടെ ആയിരങ്ങളുടെ ആരവത്തോട വരുന്ന കാളവേലയെ ഹർഷാരവത്തോടെ വരവേൽക്കാൻ ജില്ലയിൽ നിന്നും അയൽജില്ലയിൽ നിന്നും എത്തുന്ന ആളുകൾ ചെർപ്പുളശ്ശേരി നഗരത്തെ അക്ഷരാർത്ഥത്തിൽ ജനസാഗരമാക്കും.
ഇന്ന് രാവിലെ 9ന് പാലും വെള്ളരി നിവേദ്യത്തോടെ കാളവേലച്ചടങ്ങുകൾക്ക് തുടക്കമാകും. രാമായണം തോൽപ്പാവക്കുത്തിന്റെ സമാപനമായാണ് കാളവേല ആഘോഷം. 9.30നു കലാമണ്ഡലം സുരേഷ് കാളിയത്ത് പറയൻ തുള്ളൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് കഞ്ഞിസദ്യ, വൈകിട്ട് 3ന് കരിവേല, സ്‌കൂൾവേല എന്നിവയ്ക്കുശേഷം കാവുവട്ടത്ത് നിന്ന് ഇണക്കാളകളുടെ നഗരപ്രദക്ഷിണം തുടങ്ങും. രാത്രി 10.30ന് പാനച്ച ടങ്ങുകൾക്കുശേഷമാണു കാളയിറക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |