SignIn
Kerala Kaumudi Online
Sunday, 01 September 2024 4.44 AM IST

ചെട്ടിയാരഴികത്ത് തുറന്നത് 'സ്നേഹപ്പാലം'

Increase Font Size Decrease Font Size Print Page
palam
ചെട്ടിയാരഴികത്ത് പാലം

മണ്ണടി (അടൂർ) : താഴത്തുകുളക്കടയിലെ അമർജിത്തിന്റെ ഭാര്യവീട് കല്ലടയാറിന് ഇക്കരെ മണ്ണടിയിലാണ്. കുളക്കടയിൽ നിന്ന് ഏനാത്ത് എത്തി അവിടെ നിന്ന് മണ്ണടിയിലേക്ക് 'റ' പോലെ ചുറ്റി യാത്ര ചെയ്താണ് ഇരു വീട്ടുകാരും പരസ്പരം കണ്ടിരുന്നത്. ഏതാണ്ട് പന്ത്രണ്ട് കലോമീറ്റർ ദൂരം. താഴത്തുകുളക്കട ആതിരഭവനിൽ തുളസീധരൻ മണ്ണടിക്കടുത്ത് തടിമില്ലിലെ ജോലിക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച വരെ പോയിരുന്നത് പന്ത്രണ്ട് കിലോമീറ്ററോളം ചുറ്റിയാണ്. കല്ലടയാറിന് കുറുകെ കടന്നാൽ വെറും അരക്കിലോമീറ്റർ മതി ഇരു ദേശത്തെയും ബന്ധുക്കൾക്ക് തമ്മിൽ കാണാൻ.

കഴിഞ്ഞ ബുധനാഴ്ച ചെട്ടിയാരഴകത്ത് പാലം തുറന്ന് കുളക്കടയെയും മണ്ണടിയെയും ബന്ധിപ്പിച്ചു. പാലം ലഭിച്ചതിന്റെ ആവേശത്തിലാണ് നാട്ടുകാർ. ഇരു കരകളും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിച്ചുകൊണ്ട് വേലുത്തമ്പി മെമ്മോറിയൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ളബിന്റെ മാണിക്കൻ എന്ന കൊട്ടുകാളയെ പലത്തിലൂടെ കുളക്കടയിലെത്തിച്ചു. അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന മണ്ണടി ഉത്സവത്തിന് കുളക്കടക്കാർ പാലത്തിലൂടെ മണ്ണടിയിലേക്ക് ആഘോഷമായി എത്തും.

ചങ്ങാടവും കടത്തുവള്ളവുമായിരുന്നു ഇരു കരക്കാരെയും ഇത്രകാലവും ഒന്നിപ്പിച്ചിരുന്നത്. മണ്ണടിയിലെ ഉത്സവവും ഉച്ചബലിയും ഐതിഹ്യ പ്രസിദ്ധമാണ്. പക്ഷേ, ആറിന്റെ മറുകരയിൽ ഉള്ളവർക്ക് കടത്തുവള്ളമായിരുന്നു ഉത്സവം കാണാനുള്ള യാത്രാമാർഗം. ആറിന് അക്കരെയെത്താൻ കടവിൽ മണിക്കൂറുകളോളം കാത്തുനിന്ന അനുഭവം കുളക്കടക്കാർക്കുണ്ട്. വള്ളം കിട്ടാതെ നിരാശരായി മടങ്ങിപ്പോയവരും ഏറെ. മണൽ വാരി ആറിന്റെ ആഴം കൂടുകയും ചുഴികൾ ഉണ്ടാവുകയും ചെയ്തപ്പോൾ നീന്തലറിയാവുന്നവരും യാത്ര ഉപേക്ഷിച്ചു.

പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം

ചെട്ടിയാരഴികത്ത് പാലം എന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1951ൽ ഇ. കൃഷ്ണൻനായർ കൊട്ടാരക്കര എം.എൽ.എ ആയിരുന്ന കാലത്ത് കുളക്കടയെയും മണ്ണടിയെയും തമ്മിൽ ബന്ധിപ്പിച്ച് ചങ്ങാട സർവീസ് ആരംഭിച്ചു. മണ്ണടി അപ്പനഴികത്ത് നീലകണ്ഠപ്പിള്ള കടമ്പനാട് പഞ്ചായത്തംഗം ആയിരുന്നപ്പോൾ പാലം എന്ന ആവശ്യം മുന്നോട്ടുവച്ചു. ഇങ്ങനെ ഏറെ ശ്രമങ്ങൾ പല ഭാഗത്തു നിന്നും ഉണ്ടായിട്ടും പാലത്തിനായി ആത്മാർത്ഥമായ ഇടപെടൽ അധികൃതരിൽ നിന്ന് ഉണ്ടായില്ല. 1991ൽ മണ്ണടി പുഷ്പാകരൻ കടമ്പനാട് പഞ്ചായത്തംഗം ആയിരുന്നപ്പോൾ പഞ്ചായത്ത് കമ്മിറ്റിയിൽ ആദ്യമായി ചെട്ടിയാരഴികത്ത് പാലം വേണമെന്ന ആവശ്യം പ്രമേയമായി പാസാക്കി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ നേരിൽ കണ്ട് പാലത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തി. അദ്ദേഹം അനുകൂലമായി നോട്ടെഴുതി പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫിന് നൽകി. അന്നത്തെ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പാലം പണിയുടെ സാദ്ധ്യതാ പഠനത്തിനുള്ള പണമടയ്ക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പണം അടയ്ക്കാനും പാലത്തിന് സ്ഥലം വിട്ടുകൊടുക്കാനും തയ്യാറാണെന്ന് പഞ്ചായത്ത് അറിയിച്ചു. തുടർ നടപടികൾ വീണ്ടും മുടങ്ങി. 2019ൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് പാലം പണിക്ക് തുക അനുവദിച്ചത്. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറും കൊട്ടാരക്കര എം.എൽ.എ ഐഷാ പോറ്റിയും പരിശ്രമിച്ച് പണി മുന്നോട്ടു കൊണ്ടുപോയി. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്.

ഇനി വേണം ബസ് സർവീസ്

പാലം വന്നു. ഇനി നാട്ടുകാർക്ക് വേണ്ടത് ബസ് സർവീസാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. പത്തനംതിട്ടയിൽ നിന്ന് അടൂർ, ചൂരക്കോട്, മണ്ണടി, ചെട്ടിയാരഴികത്ത് പാലം, കുളക്കട, മാവടി, പവിത്രേശ്വരം, ചീരങ്കാവ്, എഴുകോൺ, കുണ്ടറ വഴി കൊല്ലത്തേക്ക് ബസ് സർവീസ് വേണമെന്നാണ് ആവശ്യം.

------------------------

'' മുപ്പത്തിമൂന്ന് വർഷം മുമ്പ് ഞാൻ പഞ്ചായത്തംഗം ആയിരുന്നപ്പോൾ തുടക്കമിട്ട പരിശ്രമം ഇപ്പോൾ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്.

മണ്ണടി പുഷ്പാകരൻ, കടമ്പനാട് പഞ്ചായത്ത് മുൻ അംഗം.

'' പണ്ട് ചങ്ങാടവും കടത്തുവള്ളവുമായിരുന്നു ആശ്രയം. അഞ്ഞൂറ് മീറ്റർ ദൂരെയുള്ള മണ്ണടിയിലെത്താൻ പന്ത്രണ്ട് കിലോമീറ്റർ ചുറ്റേണ്ട സാഹചര്യം പാലം നിർമ്മിച്ചതോടെ ഒഴിവായി.

തുളസീധരൻ, താഴത്ത് കുളക്കട സ്വദേശി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.