തിരുവനന്തപുരം : റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ വിതരണം നിറുത്തിവയ്ക്കും. റേഷൻ കടകളുടെ സമീപമുള്ള സ്കൂളുകൾ,അങ്കണവാടികൾ, സാംസ്കാരിക നിലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വച്ച് മസ്റ്ററിംഗ് മാത്രമായി നടത്തും. വിദ്യാർത്ഥികളുടെ പരീക്ഷ അടക്കമുള്ള കാരണങ്ങളാൽ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പത്താം തീയതിവരെ മസ്റ്ററിംഗ് ഇല്ല. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിരന്തര നിർദ്ദേശത്തെ തുടർന്നാണ് മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകിയ ശേഷമാണ് ഇപോസ് മെഷീനിലൂടെ മസ്റ്ററിംഗ് തുടങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിവരെ 13,92,423 പേരുടെ മസ്റ്ററിംഗ് പൂർത്തീകരിച്ചു. ഒരേ സമയം മസ്റ്ററിംഗും റേഷൻ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലികളിലും തടസമുണ്ടാക്കി. സാങ്കേതിക തടസം പൂർണമായും മാറാഞ്ഞതിനാൽ എൻ.ഐ.സി, ഐ.ടി മിഷൻ, ബി.എസ്.എൻ.എൽ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിലെ തീരുമാന പ്രകാരമാണ് മസ്റ്ററിംഗ് നിറുത്തിയത്.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ സമയബന്ധിതമായി പാലിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സംവിധാനങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് തകരാറുകൾ പരിഹരിച്ചാലേ റേഷൻ വിതരണവും മസ്റ്ററിംഗും സമയബന്ധിതമായി തീർക്കാൻ കഴിയൂവെന്ന് മന്ത്രി വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |