കുന്നംകുളം: അംഗപരിമിതിയുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തവും 10 വർഷം കഠിനതടവും 340,000 രൂപ പിഴയും വിധിച്ചു. കൈപ്പറമ്പ് സ്വദേശി കോട്ടയിൽ വീട്ടിൽ പ്രേമനെ(57)യാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലും കുട്ടിയുടെ വീട്ടിലും വച്ച് പ്രതി കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിരുന്നു. 2022 ൽ പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിച്ച മറ്റൊരു കേസും പ്രതിക്കെതിരെ നിലവിലുണ്ട്. പിഴ സംഖ്യയിൽ 3 ലക്ഷം രൂപ ഇരക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. പേരമംഗലം സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ വി. അശോക് കുമാർ, ബാബു സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ രഞ്ജിക കെ. ചന്ദ്രൻ, അശ്വതി. പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.ടി. ഷാജു, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ അഡിഷണൽ സബ് ഇൻസ്‌പെക്ടർ ഗീത എന്നിവരും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |