മൂവാറ്റുപുഴ: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ യുവാവിന് 22വർഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ. എടക്കാട്ടുവയൽ പറപ്പാൻകോട് എസ്.ടി കോളനിയിൽ താമസിക്കുന്ന തുറവൂർ പട്ടണക്കാട് കപ്പോളപറമ്പ് വിനോദിനെയാണ് (45) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ്‌കുമാർ ശിക്ഷിച്ചത്.
2018ൽ ആയിരുന്നു സംഭവം. മകനെ കാണാനില്ലെന്നും തെരയാനായി ഒപ്പം വരണമെന്നും ആവശ്യപ്പെട്ട് പതിനൊന്നുകാരനെ പ്രതി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇയാളും കുട്ടിയും ആളൊഴിഞ്ഞ വീട്ടിലേക്ക് പോകുന്നതും തിരിച്ചിറങ്ങുന്നതും കണ്ട മറ്റൊരു കുട്ടിയാണ് വിവരം ഇരയുടെ വീട്ടിൽ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ മുളന്തുരുത്തി പൊലീസിൽ പരാതി നൽകി. എസ്.ഐ. എം.വി. അരുൺദേവും വനിതാ സിവിൽ പൊലീസ് ഓഫീസർ ടി.ആർ. ഷോഭനയും നടത്തിയ അന്വേഷണത്തിൽ അശ്ലീലവീഡിയോ ക്ലിപ്പുകൾ കാണിച്ച് കുട്ടിയെ മുമ്പും ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |