ശ്രീനഗർ: ഡൽഹി ദേശീയ തലസ്ഥാനമാണെങ്കിൽ, ലഡാക്ക് ധീരതയുടെയും വീര്യത്തിന്റെയും തലസ്ഥാനമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്നലെ ലേയിൽ സൈനികർക്കൊപ്പം ഹോളി ആഘോഷിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ സ്ഥലമല്ല ലഡാക്ക്. ഇന്ത്യയുടെ പരമാധികാരത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അചഞ്ചലമായ പ്രതീകമാണ്. ഇത് നമ്മുടെ ദേശീയ നിശ്ചയദാർഢ്യത്തെ പ്രതിനിധീകരിക്കുന്നു. രാഷ്ട്രീയ തലസ്ഥാനം ഡൽഹിയാണെന്നും സാമ്പത്തിക തലസ്ഥാനം മുംബയ് ആണെന്നും സാങ്കേതിക തലസ്ഥാനം ബംഗളൂരു ആണെന്നും അറിയാം.
അതുപോലെ ലഡാക്ക് ധീരതയുടെയും പ്രൗഢിയുടെയും തലസ്ഥാനമാണെന്നും പറഞ്ഞു. സൈനികരെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷത്തിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പ്രദേശം സന്ദർശിക്കാനാണ് പ്രതിരോധ മന്ത്രി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കടുത്ത കാലാവസ്ഥ കാരണം യാത്ര മാറ്റി. സിയാച്ചിനിലെ കമാൻഡിംഗ് ഓഫീസറുമായി ഫോണിൽ സംസാരിച്ച അദ്ദേഹം എത്രയും വേഗം അവരെ സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഫയർ ആൻഡ് ഫ്യൂരി കോർ ലെഫ്റ്റനന്റ് ജനറൽ റാഷിം ബാലി, കമാൻഡിംഗ് ജനറൽ ഓഫീസർ എന്നിവരും അദ്ദേഹത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു.
ഞാൻ ഇത് മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്, വീണ്ടും പറയും: നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങളുടെ കുടുംബത്തെയും പരിപാലിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അതിന് ഞങ്ങൾ എപ്പോഴും തയ്യാറാണ്. ഞാൻ നിങ്ങളോട് ഇവിടെ പറയേണ്ടതില്ല. നിങ്ങളുടെ ശരീരവും മനസ്സും സമർപ്പിച്ചുകൊണ്ട് നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അതേ ശുഷ്‌കാന്തിയോടെ, ഞങ്ങളുടെ സർക്കാരും നമ്മുടെ സായുധ സേനയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കാർഗിലിന്റെ മഞ്ഞുമൂടിയ കൊടുമുടികൾ മുതൽ രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന മരുഭൂമികളും സമതലങ്ങളും വരെ, ആഴക്കടലിൽ വിന്യസിച്ചിരിക്കുന്ന അന്തർവാഹിനിയിലും, സൈന്യം സദാ ജാഗ്രതയോടെയും എല്ലാ ബാഹ്യ ഭീഷണികൾക്കെതിരെയും ഉണർന്നിരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |