പേരിൽ 'സുഗന്ധ'മൊക്കെയുണ്ടെങ്കിലും വയനാട്ടിലെ സുഗന്ധഗിരി മരംമുറിക്കൽ കേസിന്റെ അന്വേഷണത്തിനും, വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടിക്കും പിന്നിലെ അണിയറ നാടകങ്ങളിൽ പരക്കുന്നത് അഴിമതിയുടെ മാത്രമല്ല, അധികാര ദുർവിനിയോഗത്തിന്റെയും അവിഹിത ഇടപെടലുകളുടെയും പ്രതികാര നടപടിയുടെയുമൊക്കെ അസഹ്യ ദുർഗന്ധമാണ്! സംഭവത്തിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം വീഴ്ച കണ്ടെത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി, മണിക്കൂറുകൾക്കകം വനംമന്ത്രി ഇടപെട്ട് മരവിപ്പിച്ചതാണ് കേസിലെ ഒടുവിലത്തെ ട്വിസ്റ്റ്! ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്ത റിപ്പോർട്ടിൽ ഇവരുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞിട്ടും ആ നടപടി മരവിപ്പിച്ചത് കിംവദന്തികൾക്ക് ഇടയാക്കുമ്പോൾത്തന്നെ, കോടതിയിലെത്തിയ മുട്ടിൽ മരംമുറി കേസിൽ കർശന നിലപാടെടുത്തവർക്ക് എട്ടിന്റെ പണി കൊടുക്കുകയെന്ന ഗൂഢോദ്ദേശ്യം കൂടി സുഗന്ധിഗിരിയിലെ വിജിലൻസ് കണ്ടെത്തലുകൾക്കു പിന്നിലുണ്ടെന്നാണ് അശരീരി.
സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായി നിന്ന ഇരുപത് മരങ്ങൾ മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചുകടത്തിയെന്നതാണ് വയനാട്ടിലെ സുഗന്ധഗിരി മരംമുറിക്കൽ കേസ്. മരങ്ങൾ മുറിച്ചിട്ടത് കേസായതിനു ശേഷവും ഉദ്യോഗസ്ഥ തലത്തിൽ ഉചിത നടപടികൾ സ്വീകരിക്കാതിരുന്നതുകൊണ്ടാണ് അവ കടത്തിക്കൊണ്ടുപോകാൻ ഇടയാക്കിയതെന്നാണ് കണ്ടെത്തൽ. ഇതിൽ ഡി.എഫ്.ഒയും റേഞ്ച് ഓഫീസർമാരും അടക്കം പതിനെട്ടു പേർ കുറ്റക്കാരാണെന്ന് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ്, കൽപ്പറ്റ റേഞ്ച് ഓഫീസർ കെ. നീതുവിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ, ഡി.എഫ്.ഒ ഉൾപ്പെടെ മറ്റ് മൂന്നു പേർക്കു കൂടി സസ്പെൻഷൻ വിധിച്ച് ഉത്തരവിറങ്ങിയത്. ആ നടപടിയാണ് രാഷ്ട്രീയ ഇടപെടലുകൾ കാരണം മണിക്കൂറുകൾക്കകം മരവിപ്പിക്കപ്പെട്ടതും.
വീഴ്ചകളുടെ പേരിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുമ്പ് ആ ഉദ്യോഗസ്ഥരുടെ വിശദീകരണം തേടുകയെന്നത് ചട്ടവും സാമാന്യമര്യാദയുമാണ്. സുഗന്ധഗിരി കേസിലെ ഉദ്യോഗസ്ഥവീഴ്ചയിൽ അതുണ്ടായില്ലെന്നാണ് ആക്ഷേപം. ഈ ആക്ഷേപം ഉന്നയിച്ച് ഇതിനകം ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഈ ന്യായം ചൂണ്ടിക്കാട്ടിയാണ് നടപടി ഉത്തരവ് അടിയന്തരമായി മരവിപ്പിക്കാൻ വനംമന്ത്രിയുടെ നിർദ്ദേശമുണ്ടായതെന്നാണ് മാദ്ധ്യമ വാർത്തകളെങ്കിലും, വനംമന്ത്രിയുടെ പാർട്ടിയിലും ഇടതു മുന്നണിയിലും സസ്പെൻഷൻ ഉത്തരവ് കടുത്ത അതൃപ്തിക്ക് ഇടയാക്കിയെന്നും, തുടർന്നുണ്ടായ സമ്മർദ്ദത്താലാണ് മരവിപ്പിക്കൽ തീരുമാനമിറക്കാൻ മന്ത്രി നിർബന്ധിതനായതെന്നുമാണ് അണിയറസംസാരം.
രാഷ്ട്രീയ സമ്മർദ്ദങ്ങളോ ഉദ്യോഗസ്ഥതലത്തിലെ തൊഴുത്തിൽക്കുത്തുകളോ അല്ല സാധാരണ ജനങ്ങളുടെ വിഷയം. അനധികൃത മരംമുറി പോലെ, സംസ്ഥാനത്തിന്റെ അമൂല്യമായ വനസമ്പത്ത് ചൂഷണംചെയ്യുന്ന കൊള്ളക്കാരും രാഷ്ട്രീയ കാട്ടാളന്മാരും ഉൾപ്പെട്ട കേസുകളുണ്ടാകുമ്പോൾ അന്വേഷണം നിഷ്പക്ഷവും നടപടി കർശനവുമാകണം. മുറിച്ചിട്ട മരം കടത്തിക്കൊണ്ടുപോകാൻ ഉദ്യോഗസ്ഥ സഹായം കിട്ടിയോ എന്നത്,അനധികൃതമായി മരങ്ങൾ മുറിച്ചതു പോലെ തന്നെ അതീവഗൗരവമുള്ള വിഷയമാണ്. അത് ആക്ഷേപങ്ങൾക്കിടയാകാത്ത വിധം പരിശോധിക്കപ്പെടേണ്ടതുമാണ്. കുറ്റകൃത്യം സംബന്ധിച്ച അന്വേഷണവും ഉദ്യോഗസ്ഥവീഴ്ച സംബന്ധിച്ച അന്വേഷണവും ഒരുപോലെ കുറ്റമറ്റതാകണം. ആക്ഷേപങ്ങൾക്ക് പഴുതുണ്ടാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |