തൃശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്ന സി വിജിൽ ആപ്പ് വഴി ഏപ്രിൽ 20 വരെ ലഭിച്ചത് 10,795 പരാതികൾ. ഇതിൽ ശരിയെന്നു കണ്ടെത്തിയ 10,199 പരാതികൾ പരിഹരിച്ചു. 596 എണ്ണം തള്ളി. ലൊക്കേഷൻ വ്യക്തമാവാത്തതും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അനുവാദത്തോടെ പതിച്ച പോസ്റ്റർ നീക്കണമെന്ന് ആവശ്യപ്പെട്ട പരാതികളുമാണ് ഒഴിവാക്കിയതിൽ ഏറെയും. ശരാശരി 36 മിനിറ്റിൽ തന്നെ പരാതികളിൽ നടപടി സ്വീകരിച്ചു.
തൃശൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് 1385 എണ്ണം. ഇതിൽ 1326 എണ്ണം പരിഹരിച്ചു. കുറവ് ചേലക്കരയിലും 539. ഇതിൽ 514 എണ്ണത്തിന് പരിഹാരമായി. ഗുരുവായൂർ 663, ഇരിങ്ങാലക്കുട 721, കയ്പ്പമംഗലം 1032, കൊടുങ്ങല്ലൂർ 753, കുന്നംകുളം 792, മണലൂർ 626, നാട്ടിക 1239, ഒല്ലൂർ 857, പുതുക്കാട് 611, ചാലക്കുടി 546, വടക്കാഞ്ചേരി 519 എന്നിങ്ങനെയാണ് നിയോജക മണ്ഡല അടിസ്ഥാനത്തിൽ പരിഹരിച്ച പരാതികളുടെ കണക്ക്.
പൊതുഇടങ്ങളിൽ പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതൽ പരാതികളും. കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോൺഫറൻസ് റൂമിനോട് ചേർന്നാണ് സിവിജിൽ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ സിവിജിൽ ആപ്ലിക്കേഷൻ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നൽകാം. 100 മിനിറ്റിനുള്ളിൽ നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |