പാലക്കാട്: പൊള്ളുന്ന വെയിലിൽ പാൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞതോടെ സംസ്ഥാനത്തെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. മുൻ വർഷങ്ങളിൽ 14 -15 ലക്ഷം ലിറ്റർ പ്രതിദിന ഉത്പാദനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 12.5 ലക്ഷം ലിറ്റർ പാലുമാത്രമാണ്. സംസ്ഥാനത്തെ പ്രതിദിന ആവശ്യം ശരാശരി 17 ലക്ഷം ലിറ്ററാണ്. നാലു ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. ഇത് നികത്താൻ അയൽ സംസ്ഥാനമായ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ടാങ്കറിൽ പാലെത്തിക്കുകയാണ്.
സാധാരണഗതിയിൽ മറ്റു മേഖലാ യൂണിയനുകളുടെ കുറവ് മലബാറിലെ ഉത്പാദനം കൊണ്ടു മറികടക്കുമെങ്കിലും ഇത്തവണ അവിടെയും ക്ഷീണമാണ്. പാലിനു ക്ഷാമം വരമ്പോഴും ആവശ്യം വർദ്ധിക്കുകയാണ്. റമസാൻ സീസണിൽ നല്ല വിറ്റുവരവായിരുന്നു. വിഷുദിനത്തിൽ 40 ലക്ഷത്തോളം ലിറ്റർ പാലാണു വിറ്റത്. ചായയെക്കാൾ കൂടുതൽ ശീതളപാനീയ വിപണിയിലാണു പാലിനു ചെലവ്. മറ്റു വിളകൾക്കു മോശമല്ലാത്ത വില ലഭിക്കുന്നതോടെ പലരും ക്ഷീരമേഖല ഉപേക്ഷിച്ചതാണ് ഉൽപാദനക്കുറവിന്റെ കാരണം. തീറ്റച്ചെലവു താങ്ങാനാകാത്തതു മൂലം ഫാമുകൾ പലതും പൂട്ടി. പശുക്കളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്.
ഉത്പാദനം ഇനിയും കുറയും
സംസ്ഥാനത്ത് തിരുവനന്തപുരം മേഖലാ യൂണിയനിൽ മാത്രം പ്രതിദിനം 20 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്ക്. എറണാകുളം മേഖലാ യൂണിയനിൽ 18 ശതമാനത്തിന്റെയും മലബാർ മേഖലാ യൂണിയനിൽ മൂന്ന് ശതമാനത്തിന്റെയും പ്രതിദിന ഉൽപാദനക്കുറവുണ്ട്. വരും ദിവസങ്ങളിൽ ഉത്പാദനം ഇതിലും കുറയുമെന്നാണ് മിൽമ മുന്നറിയിപ്പ് നൽകുന്നത്.
ക്ഷീര കർഷകർ ദുരിതത്തിൽ
വേനലിൽ പരിപാലനച്ചെലവ് വർദ്ധിച്ചതോടെ ക്ഷീര കർഷകരുടെ സ്ഥിതി അതീവ ദയനീയമാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ സൊസൈറ്റി വഴി ലഭിക്കുന്ന കാലിത്തീറ്റ വില 1500 രൂപയിലേക്കെത്തി. കടുത്ത വേനലിൽ ക്ഷീര കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകളെല്ലാം മിക്കയിടത്തും കരിഞ്ഞുണങ്ങി കഴിഞ്ഞു. ചൂട് ഉയരുന്നതിനനുസരിച്ചു ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് പാൽ ലഭ്യതയിൽ കുറവു വരുത്തുന്നത്. ചൂടു കൂടുന്നതിന് അനുസരിച്ചു കിതപ്പും കൂടും. വായിൽ നിന്നു നുരയും പതയും വരും ഇതിനൊപ്പം നീർക്കെട്ടും, പനിയും ബാധിക്കുന്നതോടെ കന്നുകാലികൾ തികച്ചും അവശരാകുന്ന സ്ഥിതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |