മാന്നാർ: കത്തിക്കാളുന്ന വേനൽ ചൂടിനെ വകവയ്ക്കാതെ നാടും നഗരവും വിറപ്പിച്ച് മുന്നണി സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും. ഒരുമാസക്കാലം നടത്തിയ 'പരസ്യപ്പോരി'ന് ഇന്നലെ വൈകിട്ടോടെ ആവേശകരമായ പരിസമാപ്തി. ഇനി നാൽപത്തിയെട്ട് മണിക്കൂർ നീണ്ട നിശ്ശബ്ദപ്രചാരണത്തിന് ശേഷം വിധിയെഴുത്തിനായി ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ യു.ഡി.എഫിന്റെ കൊടുക്കുന്നിൽ സുരേഷ്, എൽ.ഡി.എഫിന്റെ അഡ്വ.സി.എ അരുൺകുമാർ, എൻ.ഡി.എയുടെ ബൈജു കലാശാല എന്നിവർക്കായി മാന്നാറിൽ ശക്തമായ പ്രചരണമായിരുന്നു ഇന്നലെ നടന്നത്. കലാശക്കൊട്ടിന്റെ ആവേശം അണപൊട്ടി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മൂന്ന് മുന്നണികൾക്കും പ്രത്യേകം സ്ഥലങ്ങൾ നേരത്തേ നിശ്ചയിച്ച് നൽകിയിരുന്നു. മാന്നാർ പരുമലക്കടവിൽ എൽ.ഡി.എഫിനും മാർക്കറ്റ് ജംഗ്ഷനിൽ യു.ഡി.എഫിനും സ്റ്റോർ ജംഗ്ഷനിൽ എൻ.ഡി.എക്കുമാണ് നൽകിയിരുന്നത്.
ആവേശം നിറച്ച് ചെന്നിത്തല
പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ രമേശ് ചെന്നിത്തലയുടെ റോഡ് ഷോ മാന്നാറിൽ ആവേശം നിറച്ചു. രാവിലെ 11ന് ചെന്നിത്തല കോട്ടമുറിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ മാന്നാർ പരുമലക്കടവിൽ സമാപിച്ചു. എല്ലാ രംഗത്തും അരാജകത്വമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള ജനവിധിയാണ് നടക്കാൻ പോകുന്നതെന്നും, ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തുമെന്നും സമാപന യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് മാന്നാർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ടി.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ അബ്ദുൽ ലത്തീഫ്, കോശി എം.കോശി, രാധേഷ് കണ്ണന്നൂർ, അഡ്വ.നാഗേഷ്കുമാർ, തോമസ്ചാക്കോ, സുജിത്ശ്രീരംഗം, തമ്പി കൗണടിയിൽ, ടി.എസ് ഷെഫീഖ്, ഷാജികുരട്ടിക്കാട്, പി.എൻ നെടുവേലി, ചാക്കോകയ്യത്ര, കെ.എ.സലാം, ഷൈനാ നവാസ്, അജിത്പഴവൂർ, ഹരി കൂട്ടംപേരൂർ, പി.ബി.സലാം, അൻസിൽഅസീസ്, പി.പി അബ്ദുൽഅസീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |