ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ചൂട് ആവേശക്കൊടുമുടി കയറവെ, കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചു വിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും നിലവിലുള്ള പിന്തുടർച്ചാവകാശ നികുതി സംബന്ധിച്ച് ഇന്ത്യയിലും ചർച്ച നടക്കണമെന്ന ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദയുടെ പരാമർശം ആയുധമാക്കിയ മോദി, കോൺഗ്രസിന്റെ ഗൂഢ ഉദ്ദേശ്യങ്ങളാണ് വെളിപ്പെടുന്നതെന്ന് ആരോപിച്ചു.
രണ്ടു വീടുണ്ടെങ്കിൽ ഒന്ന് കോൺഗ്രസ് തട്ടിയെടുക്കും. രണ്ടു വാഹനമുണ്ടെങ്കിൽ ഒരെണ്ണം പിടിച്ചെടുക്കും. അത് അവരുടെ വോട്ടുബാങ്കിന് കൈമാറുമെന്നും മദ്ധ്യപ്രദേശിലെ സാഗറിൽ പൊതുറാലിയിൽ മോദി ആഞ്ഞടിച്ചു. മാതാപിതാക്കളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കേണ്ട സമ്പത്തും കോൺഗ്രസ് പിടിച്ചുപറിക്കും. അങ്ങനെ പിന്തുടർച്ചാവകാശമായി കിട്ടുന്ന സ്വത്തുക്കൾക്ക് അവർ നികുതി ഈടാക്കും. കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് മക്കളല്ല, കോൺഗ്രസ് കൊണ്ടുപോകും.
കോൺഗ്രസ് ഒ.ബി.സി വിഭാഗത്തിന്റെ ശത്രുവാണ്. ദളിതുകളുടെയും ഒ.ബി.സി വിഭാഗത്തിന്റെയും ക്വാട്ട തട്ടിയെടുത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം കൊണ്ടുവരും. കർണാടകയിൽ പിൻവാതിലിലൂടെ മുസ്ലീം സമുദായത്തിന് സംവരണം കൊണ്ടുവന്നു. ഒ.ബി.സി ക്വാട്ടയിൽ മുസ്ലീം സമുദായത്തെയും ഉൾപ്പെടുത്തി. അങ്ങനെ ഒ.ബി.സി അവകാശങ്ങൾ തട്ടിയെടുക്കുകയാണ്. കോൺഗ്രസിന്റെ അപകടകരമായ കളികൾ ഭാവിതലമുറയെ നശിപ്പിക്കും. കോൺഗ്രസ് ഭരണം അവസാനിച്ച് ബി.ജെ.പി ഭരണം വന്നതോടെയാണ് വികസനം വന്നത്. നിങ്ങളുടെ ഒരു വോട്ടാണ് അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതെന്നും മോദി പറഞ്ഞു.
പിത്രോദയെ തള്ളി കോൺഗ്രസ്
പിന്തുടർച്ചാ നികുതി സംബന്ധിച്ച് സാം പിത്രോദ നടത്തിയ പരാമർശം കോൺഗ്രസ് തള്ളി. അങ്ങനെയൊരു പദ്ധതി പാർട്ടിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, പിന്തുടർച്ചാ നികുതിയെന്ന നിലയിലുള്ള എസ്റ്റേറ്ര് തീരുവ എടുത്തുകളഞ്ഞതും ചൂണ്ടിക്കാട്ടി. ടി.വി.അഭിമുഖത്തിൽ പറഞ്ഞ വ്യക്തിപരമായ അഭിപ്രായമാണെന്നും, പാർട്ടിയുടെ നയവുമായി ബന്ധമില്ലെന്നും പിത്രോദ പിന്നീട് വിശദീകരിച്ചു.
ജാതി സെൻസസ് ജീവിത ദൗത്യമെന്ന് രാഹുൽ
രാജ്യത്ത് ജാതി സെൻസസ് നടത്തുക തന്റെ ജീവിതദൗത്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹ്യനീതി തനിക്ക് രാഷ്ട്രീയവിഷയം മാത്രമല്ല ജീവിതദൗത്യമാണ്. രാഷ്ട്രീയത്തിൽ വിട്ടുവീഴ്ച്ചയാകാം. പക്ഷെ, ജീവിതലക്ഷ്യത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നും രാഹുൽ വ്യക്തമാക്കി.
കോൺഗ്രസ് പ്രകടനപത്രികയെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |