പത്തനംതിട്ട : പടിഞ്ഞാറേ മാനത്ത് ചുവന്നുതുടുത്തുനിന്ന സൂര്യന് അഭിമുഖമായി ഇടതുസ്ഥാനാർത്ഥി തോമസ് ഐസക്ക്. കിഴക്കൻ ചക്രവാളത്തിൽ ശബരീശന്റെ ദിശയിലേക്കായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി. പത്തനംതിട്ടയുടെ അടയാളമായ ചുട്ടിപ്പാറ കണ്ടുകൊണ്ട് ആന്റോ ആന്റണി. അബാൻ ജംഗ്ഷനിൽ ഇന്നലെ നടന്ന കൊട്ടിക്കലാശത്തിൽ മൂന്നു മുന്നണികളും നാടിന് ഉത്സവപ്പൂരമൊരുക്കി. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ മൂന്ന് മുന്നണികൾക്കും പൊലീസ് അനുവദിച്ചു കൊടുത്ത സ്ഥലത്ത് അനൗൺസ്മെന്റ് വാഹനങ്ങൾ നിരന്നു. പിന്നീട് ഒറ്റയ്ക്കും കൂട്ടമായും കാതടപ്പിച്ചുകൊണ്ട് ഡി.ജെ പാട്ടുകളുമായി വാഹനങ്ങളുടെ വരവായിരുന്നു. സ്ഥാനാർത്ഥികളുടെ ചിത്രവും ചിഹ്നവുമുള്ള ടീഷർട്ടും തൊപ്പിയുമണിഞ്ഞ് പ്രവർത്തകർ വലിയ ആൾക്കൂട്ടങ്ങളായി.
ചുവന്ന ബലൂണുകൾ ആകാശേത്തക്ക് പറപ്പിച്ചും ചെമ്പതാക വീശിയും ഇടതുമുന്നണി തുടങ്ങി. ലോറിക്ക് മുകളിലേക്ക് തോമസ് ഐസക്കും മന്ത്രി വീണാജോർജുമെത്തി അഭിവാദ്യം ചെയ്തപ്പോൾ പ്രവർത്തകരുടെ ആവേശമേറി. എതിർവശത്ത് അഭിമുഖമായി അനിൽ കെ.ആന്റണിയെത്തിയതോടെ ഭാരത് മാതാ കീ വിളികൾക്ക് വീര്യം കൂടി. മോദി...മോദി...എന്നും ആവേശം. അൽപ്പം വൈകിയെങ്കിലും ആന്റോ ആന്റണിയുടെ വരവോടെ ഉത്സവപ്പൂരമായി. സ്ഥലം കയ്യേറിയെന്ന് ആരോപിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തർക്കമായതോടെ പൊലീസ് ഇടപെട്ടു വടംകെട്ടിത്തിരിച്ചു. മൂന്നു കൂട്ടർക്കും മുന്നിൽ പൊലീസ് നിലയുറപ്പിച്ചു. പാട്ടും മേളവുമായി കലാശക്കാെട്ട് ഒന്നര മണിക്കൂർ തകർത്തു. കൃത്യം ആറുമണിക്ക് മൈക്ക് വാഹനങ്ങൾക്കു നേരെ പൊലീസുകാരുടെ കൈകൾ നീണ്ടു. മൈക്ക് ഒാഫ് ചെയ്തതോടെ കൊടിനിറം മറന്ന ആൾക്കൂട്ടത്തിന്റെ ആർപ്പോ... ഇർറോ വിളികൾ. പിന്നീട് എതിരാളികൾ പരസ്പരം മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളികൾ. സ്ഥാനാർത്ഥികൾ ഒാരോരുത്തരായി വാഹനങ്ങളിൽ നിന്ന് ഇറങ്ങിയതോടെ രംഗം ശാന്തമായി. ഇന്ന് നിശബ്ദ പ്രചരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |