ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ഇന്നലെ രാജ്യത്തെ 89 മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ച് വരെഏകദേശം 61 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വരുമ്പോൾ ഇതിൽ മാറ്റമുണ്ടാകാം. 12 സംസ്ഥാനങ്ങളിൽ ഉൾപ്പെടെയായിരുന്നു വോട്ടെടുപ്പ്. 1210 സ്ഥാനാർത്ഥികൾ മത്സരിച്ചു.
കർണാടക 14, രാജസ്ഥാൻ 13, മഹാരാഷ്ട്ര എട്ട്, മദ്ധ്യപ്രദേശ് ഏഴ്, അസാമിലും ബീഹാറിലലും അഞ്ച്, ബംഗാൾ, ഛത്തീസ്ഗഢ് മൂന്ന്, ത്രിപുര ഒന്ന് മണ്ഡലങ്ങൾ ഇതിലുൾപെടുന്നു. മതത്തിന്റെ പേരിൽ വോട്ടു പിടിച്ചെന്നാരോപിച്ച് ബംഗളൂരു സൗത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി തേജസ്വി സൂര്യയ്ക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു.ബംഗാളിലെ സന്ദേശ്ഘലിയിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
മണിപ്പൂരിൽ റെക്കോർഡ്
ഔട്ടർ മണിപ്പൂരിലെ വോട്ടെടുപ്പ് ബാക്കിയുണ്ടായിരുന്ന മേഖലയിൽ ഇന്നലെ 77.18 ശതമാനം രേഖപ്പെടുത്തി. ഇത് റെക്കോർഡാണ്. കലാപം കാരണം ക്യാമ്പുകളിൽ കഴിയുന്നവരും വോട്ട് ചെയ്തു. ത്രിപുരയിൽ 78ശതമാനവും ബംഗാളിലും ഛത്തീസ്ഗഢിലും 70 ശതമാനവും കർണാടകയിലും രാജസ്ഥാനിലും 60 ശതമാനവും കടന്നു. ബീഹാറിൽ 53%.
മുഖംതിരിച്ച് പടിഞ്ഞാറൻ യു.പി
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആദ്യഘട്ടത്തിൽ പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഉയർന്നിരുന്നു. ഇന്നലെ ഇവിടത്തെ എട്ട് മണ്ഡലങ്ങളാണ് ബൂത്തിലേക്ക് പോയത്. രാജ്യത്ത് തന്നെ പോളിംഗ് കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് യു.പി. 53.12%. മഹാരാഷ്ട്രയിൽ 53.51 ശതമാനമാണ്.
വോട്ടു ചെയ്ത പ്രമുഖർ
ബംഗളൂരുവിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, കെ.ജി.എഫ് താരം യഷ്, ഭാര്യ രാധിക പണ്ഡിറ്റ്, ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്, വ്യവസായി എൻ.ആർ. നാരായണമൂർത്തി, ഭാര്യ സുധാമൂർത്തി എം.പി, നടൻ പ്രകാശ് രാജ് എന്നിവർ വോട്ടു ചെയ്തു. കർണാടകയിലെ ഹാസനിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ വോട്ടു ചെയ്തു.
ജമ്മുവിൽ ആവേശം; 102കാരനും ബൂത്തിൽ
ന്യൂഡൽഹി : ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമ്മു മണ്ഡലത്തിലെ ജനം ആവേശത്തോടെ ബൂത്തിലെത്തി. ഒടുവിലത്തെ വിവരമനുസരിച്ച് 69.01 ശതമാനമാണ് പോളിംഗ്. യുവാക്കളും കന്നി വോട്ടർമാരും ബൂത്തുകളിലേക്ക് ഒഴുകി. മുതിർന്ന പൗരന്മാരുടെ വൻപങ്കാളിത്തവും ദൃശ്യമായി. ജമ്മു റിയാസിയിലെ ബൂത്തിൽ 102 കാരനായ ഹാജി കരാം ദിൻ വടി ഊന്നി എത്തിയാണ് വോട്ട് ചെയ്തത്. പിന്നെ മഷി പുരട്ടിയ വിരലുയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ജമ്മുവിൽ 2416 ബൂത്തുകളാണ് ക്രമീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |