ജില്ലയിൽ വോട്ടിംഗ് ശതമാനം - 67.08%
കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളെല്ലാം ഇന്നലെ രാത്രി വൈകി വോട്ടെണ്ണൽ കേന്ദ്രമായ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി. മണ്ഡലാടിസ്ഥാനത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ക്ലാസ് മുറികളുടെ വാതിലുകളും ജനാലകളും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന എല്ലാ മുറികൾക്കും ഡബിൾ ലോക്ക് സംവിധാനമാണ്. ഒരു ലോക്കിന്റെ താക്കോൽ അതാത് മണ്ഡലങ്ങളുടെ റിട്ടേണിംഗ് ഓഫീസർമാരുടെ പക്കലും രണ്ടാമത്തേത് അസി. റിട്ടേണിംഗ് ഓഫീസറുടെയും കൈകളിലാണ്. രണ്ട് താക്കോലുകളും ഉണ്ടെങ്കിലേ മുറികൾ തുറക്കാനാകൂ. മുറികൾക്കുള്ളിലും പുറത്തും നിരീക്ഷണ കാമറകളുണ്ട്. സ്കൂളിലെയും കളക്ടറേറ്റിലെയും കൺട്രോൾ റൂമുകളിലെയും നിരീക്ഷണ കാമറ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. സ്ട്രോംഗ് റൂമിന് മുന്നിലെ കാവൽ സി.ഐ.എസ്.എഫിനാണ്. സ്പെഷ്യൽ ആർമ്ഡ് ഫോഴ്സ് സ്കൂൾ വളപ്പിൽ എപ്പോഴും ഉണ്ടാകും. സ്കൂളിന് അകത്തും പുറത്തുമായി പൊലീസ് സംഘവും 24 മണിക്കൂറും ഉണ്ടാകും. നിശ്ചിത ഇടവേളകളിൽ എല്ലാ ദിവസവും ലോക്കുകൾ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്താൻ പ്രത്യേക ചാർജ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
അന്തിമ കണക്കിൽ കൊല്ലത്ത്
68.15% പോളിംഗ്
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്ക് പ്രകാരം കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ 68.15 % പോളിംഗ് നടന്നു. ആകെയുള്ള 1326648 സമ്മതിദായകരിൽ 904047പേർ വോട്ട് രേഖപ്പെടുത്തി. 479906 സ്ത്രീകളും 424134 പുരുഷന്മാരും ഏഴ് ട്രാൻസ്ജെൻഡറുകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവുമധികം പോളിംഗ് കുണ്ടറ അസംബ്ലി മണ്ഡലത്തിലാണ്. കുറവ് ഇരവിപുരത്തും. സ്ത്രീകൾ ഏറ്റവുമധികം വോട്ടു ചെയ്തത് ചടയമംഗത്തും (76175) പുരുഷന്മാർ ഏറ്റവുമധികം വോട്ടു ചെയ്തത് കുണ്ടറ നിയോജക മണ്ഡലത്തിലുമാണ് (67964). ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കരുനാഗപ്പള്ളിയിലാണ്.
കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ അന്തിമ പോളിംഗ് കണക്ക്
ചവറ- 125584
പുനലൂർ- 134724
ചടയമംഗലം- 139432
കുണ്ടറ- 144062
കൊല്ലം- 119308
ഇരവിപുരം- 117571
ചാത്തന്നൂർ- 123366
ആലപ്പുഴ മണ്ഡലം
കരുനാഗപ്പള്ളി- 156695
മാവേലിക്കര മണ്ഡലം
പത്തനാപുരം- 120271
കൊട്ടാരക്കര- 135430
കുന്നത്തൂർ- 145461
കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ
ജില്ലയിൽ പോളിംഗ് ശതമാനം ഇടിഞ്ഞത് മൂന്ന് മുന്നണികളുടെയും തിരഞ്ഞെടുപ്പിന് മുമ്പുള്ള കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകളാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ബൂത്തുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. വൻ വോട്ട് വർദ്ധനയുടെ കണക്കാണ് ജില്ലാ എൻ.ഡി.എ നേതൃത്വത്തിന് കിട്ടിയിരിക്കുന്നത്. മൂന്ന് മുന്നണികളുടെയും നേതൃത്വം അടിത്തട്ടിൽ നിന്നുള്ള കണക്കുകൾ പൂർണമായും തള്ളിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |