കോഴിക്കോട്: മുൻ വർഷങ്ങളേക്കാൾ വാശിയേറിയ പോരാട്ടമാണ് മലബാർ മേഖലയിൽ ഇക്കുറി അരങ്ങേറിയത്. കേരളത്തിൽ ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത് വടകരയിലാണെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ശതമാനം കുറഞ്ഞതിൽ മുന്നണികൾ ആശങ്കയിലാണ്. 2019ൽ 82.67 ശതമാനമായിരുന്നു വടകരയിലെ പോളിംഗ്. ഇത്തവണ ഏറ്റവും അവസാനത്തെ കണക്ക് പുറത്തു വരുമ്പോൾ 78.8 ശതമാനമാണ്. 28,000ഓളെ പ്രവാസികളടക്കം വോട്ടുചെയ്യാൻ വടകരയിൽ പറന്നിറങ്ങിയിട്ടും വോട്ടിംഗ് ശതമാനം കുറഞ്ഞതിലാണ് ഇരുമുന്നണികളുടെയും സംശയം. വടകരയിൽ പോളിംഗ് വൈകിച്ചതിന് പിന്നിൽ ഭരണതല അട്ടിമറിയാണെന്ന് ആരോപിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ഇലക്ഷൻ കമ്മിഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്. യു.ഡി.എഫിനുവേണ്ടി ഷാഫി പറമ്പിലും എൽ.ഡി.എഫിൽ കെ.കെ.ശൈലജയും എൻ.ഡി.എയ്ക്ക് പ്രഫുൽ കൃഷ്ണനുമായിരുന്നു വടകരയിലെ സ്ഥാനാർത്ഥികൾ.
കോഴിക്കോട്ടും ഇടിഞ്ഞു
നിശബ്ദമെങ്കിലും കടുത്ത പോരുനടന്ന കോഴിക്കോട്ടും വോട്ടിംഗ് ശതമാനത്തിൽ വൻ ഇടിവുണ്ടായി. ഇടതുപക്ഷത്ത് നിന്ന് എളമരം കരീമും യു.ഡി.എഫ് സിറ്റിംഗ് എം.പി എം.കെ.രാഘവനും എൻ.ഡി.എയ്ക്കായി മുതിർന്ന ബി.ജെ.പി നേതാവ് എം.ടി രമേശും കൊമ്പുകോർത്തു. അവസാന കണക്ക് പ്രകാരം പോളിംഗ് 75.91ശതമാനമാണ്. 2019തിൽ 81.65ശതമാനമായിരുന്നു.
കണ്ണൂരിൽ സുധാകരനോ
ജയരാജനോ..?
യു.ഡി.എഫ് കോട്ടകളായ ഇരിക്കൂറിലും പേരാവൂരിലുമുണ്ടായ പോളിംഗിൽ ഇടിവ് യു.ഡി.എഫിന്റെ നെഞ്ചിൽ കനൽകോരിയിടുമ്പോൾ എൽ.ഡി.എഫ് കോട്ടകളിലും സ്ഥിതി മെച്ചമല്ല. 2019ൽ 83.21 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 76.92ആണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും തമ്മിലായിരുന്നു പോരാട്ടം. മുൻ കോൺഗ്രസ് നേതാവ് സി.രഘുനാഥാണ് എൻ.ഡി.എയ്ക്ക് വേണ്ടിയിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |