മലപ്പുറം: പൗരത്വഭേദഗതി മുൻനിറുത്തിയുള്ള പ്രചാരണം ന്യൂനപക്ഷ വോട്ടുകളെ ഏകീകരിക്കുമെന്ന മുസ്ലിം ലീഗിന്റെ പ്രതീക്ഷ ഫലവത്തായില്ല. പൊന്നാനിയിലും മലപ്പുറത്തും സമസ്ത വോട്ട് ചോർന്നതിനൊപ്പം കോൺഗ്രസ് വോട്ടുകളിലും കുറവുവന്നതായാണ് ലീഗിന്റെ വിലയിരുത്തൽ. 2019ൽ പൊന്നാനിയിൽ പോളിംഗ് 74.98 ശതമാനമായിരുന്നു. ഇത്തവണ 69.04ലേക്ക് ചുരുങ്ങി. കുറവുവന്നതിൽ രണ്ടര ശതമാനത്തോളം വോട്ട് സമസ്തയുടെ ബഹിഷ്കരണത്തിലൂടെയാണ് നഷ്ടപ്പെട്ടത്. 30,000ത്തോളം വോട്ടുകൾ കുറഞ്ഞേക്കും.
കോൺഗ്രസ് വേരോട്ടമുള്ള പൊന്നാനിയിലും തൃത്താലയിലുമടക്കം പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. സമസ്ത വോട്ടുകൾ ഭിന്നിച്ചെങ്കിലും എസ്.ഡി.പി.ഐ, ജമാഅത്തെ വോട്ടുകൾ കൃത്യമായി ലഭിച്ചിട്ടുണ്ട്. പൊന്നാനിയിൽ 50,000- 80,000ത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗിന്റെ പ്രാഥമിക വിലയിരുത്തൽ.
വിജയപ്രതീക്ഷയില്ലെങ്കിലും പൊന്നാനിയിലെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്ക് കുറയ്ക്കാനാവുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. ലീഗിനോടുള്ള വിരോധത്തിനിടയിലും സി.പി.എം ചിഹ്നത്തിൽ വോട്ടു ചെയ്യാനുള്ള വിമുഖതയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നവരുടെ എണ്ണം കൂടിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
മലപ്പുറത്ത് 2019ൽ 75.49 ശതമാനമാണ് പോളിംഗ്. ഇത്തവണ 72.9 ആണ്. സമസ്ത വോട്ടിനേക്കാൾ കോൺഗ്രസ് വോട്ടിലെ ചോർച്ചയാണ് തിരിച്ചടിയെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഇ.ടി. മുഹമ്മദ് ബഷീറിന് ഒന്നിനും ഒന്നര ലക്ഷത്തിനും ഇടയിലെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. എസ്.ഡി.പി.ഐക്ക് അരലക്ഷത്തോളം കേഡർ വോട്ടുകളുണ്ട്.
ടീം സമസ്ത വീഡിയോ
സമസ്ത - മുസ്‌ലിം ലീഗ് ഭിന്നതയുടെ പശ്ചാത്തലത്തിൽ നിശബ്ദപ്രചാരണ ദിവസം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ 'വോട്ട് കുത്തും മുമ്പേ ഓർമ്മിക്കേണ്ട കുത്തുകൾ" എന്ന വീഡിയോ ടീം സമസ്ത പൊന്നാനി എന്ന പേരിൽ പ്രചരിപ്പിച്ചത് ലീഗിനെ വെട്ടിലാക്കിയിരുന്നു. പൊന്നാനിയിലെയും മലപ്പുറത്തെയും സ്ഥാനാർത്ഥികളും സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം എന്നിവരും മുമ്പ് സമസ്തയെ വിമർശിച്ച പ്രസംഗങ്ങൾ കോർത്തിണക്കിയതാണ് വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |