ടെഹ്‌റാൻ: ഇസ്രയേൽ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ' എം.എസ്.സി ഏരീസ്" ചരക്കുകപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്ദൊള്ള ഹയാൻ. ജീവനക്കാർക്ക് കോൺസുലാർ സഹായം ഉറപ്പാക്കിയെന്നും ജീവനക്കാരെ ടെഹ്‌റാനിലെ അവരുടെ അംബാസഡർമാർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴാണെന്ന് വ്യക്തമാക്കിയില്ല.
ഈ മാസം 13നാണ് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ അടക്കം 25 ജീവനക്കാരുള്ള ഏരീസിനെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. മലയാളി ജീവനക്കാരി ആൻ ടെസ ജോസഫിനെ ഇറാൻ വിട്ടയച്ചിരുന്നു. ഇന്ത്യക്കാർ സുരക്ഷിതരാണെന്നും നയതന്ത്ര പ്രതിനിധികൾ അവരെ കണ്ടെന്നും വിദേശ മന്ത്രാലയം അറിയിച്ചിരുന്നു.
സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതിന് പിന്നാലെ ഉടലെടുത്ത സംഘർഷങ്ങൾക്കിടെയാണ് കപ്പൽ പിടിച്ചെടുത്തത്. അതേസമയം, സമുദ്ര നിയമങ്ങൾ ലംഘിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇറാൻ വിദേശ മന്ത്രാലയത്തിന്റെ നിലപാട്. പോർച്ചുഗലിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഏരീസ്.
എല്ലാവരും സുരക്ഷിതർ
ഏപ്രിൽ 13ന് യു.എ.ഇയിൽ നിന്ന് മുംബയിലേക്ക് വരുകയായിരുന്ന എം.എസ്.സി ഏരീസിനെ ഇറാൻ പിടിച്ചെടുത്തു
യു.എ.ഇ തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലികോപ്റ്ററുകൾ വഴി ഇറാൻ സൈനികർ കപ്പലിലേക്ക് ഇറങ്ങി. തുടർന്ന് കപ്പൽ ഇറാൻ തീരത്തേക്ക് വഴിതിരിച്ചുവിട്ടു
ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് എം.എസ്.സി ഏരീസ്
കപ്പലിലെ 17 ഇന്ത്യക്കാരിൽ നാല് മലയാളികൾ. തൃശൂർ സ്വദേശി ആൻ ടെസ ജോസഫ്, കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ടി.പി. ശ്യാംനാഥ്, വയനാട് കാട്ടിക്കുളം സ്വദേശിയായ പി.വി. ധനേഷ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി സുമേഷ്
ആൻ ടെസ ഏപ്രിൽ 18ന് നാട്ടിലെത്തി
ആൻ ടെസ തിരിച്ചെത്തിയത് വിദേശകാര്യ മന്ത്രാലയത്തിന്റെയും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെയും ശ്രമഫലമായി
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബ്ദൊള്ളഹയാനുമായി സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു
ഇറാൻ സൈനികർ കപ്പൽ ജീവനക്കാരോട് മാന്യമായ പെരുമാറ്റം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |