കോട്ടയം: റബർകൃഷി കൈവിട്ട കർഷകരെ ഇപ്പോൾ ചേർത്തുപിടിക്കുകയാണ് കൊക്കോയും കാപ്പിയും കുരുമുളകുമൊക്കെ. വിദേശരാജ്യങ്ങളിൽ കൊക്കോയ്ക്ക് ഡിമാൻഡേറിയതിന് പിന്നാലെ കാപ്പിക്കും കുരുമുളകിനും വച്ചടിവിലകയറുന്നുണ്ട്. മലയോരകർഷകർ വർഷങ്ങൾക്ക് ശേഷം ലോട്ടറിയടിച്ച പ്രതീതിയിലാണ്. ഭൂരിഭാഗവും റബർ ഉപേക്ഷിച്ച് മറ്റ് കൃഷികളിലേയ്ക്ക് മാറിയത് നേട്ടമായി. കാപ്പിപ്പൊടി വില കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 120 മുതൽ 150 രൂപ വരെ ഉയർന്നു. കുരുമുളകിന് കിലോയ്ക്ക് 58 രൂപയും വർദ്ധിച്ചു. ഉണക്ക കൊക്കോക്കുരുവിന് ചെറുകിട മേഖലയിൽ വില കിലോയ്ക്ക് 1000 രൂപ പിന്നിട്ടു.
കാപ്പിപ്പൊടി വില: 560 രൂപ
ഡിമാൻഡ് ഉയർന്നു, വില കുതിക്കുന്നു
പൊടിമില്ലുകളിൽ കിലോയ്ക്ക് 400 രൂപയായിരുന്ന കാപ്പിപ്പൊടി 2 മാസം മുൻപാണ് 40 രൂപ വർദ്ധിച്ച് 440 രൂപയായത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കാപ്പിപ്പൊടി വില 120 രൂപ കൂടി കിലോയ്ക്ക് 560 രൂപയായി. പാക്കറ്റ് വില കിലോയിൽ 150 രൂപയും വർദ്ധിച്ചു. കാപ്പിക്കുരു കിട്ടാനില്ലാത്തത് ഡിമാൻഡ് ഉയർത്തി.കാപ്പിക്കുരു വില ഉയരുമെന്ന് അറിയാതെ സീസൺ കാലത്ത് വിറ്റുപോയത് ചില കർഷകർക്ക് തിരിച്ചടിയായി. കാപ്പിക്കുരു തൊണ്ട് ഉൾപ്പെടെ 190 രൂപയ്ക്കും തൊണ്ട് ഇല്ലാതെ 300 രൂപയ്ക്കും മില്ലുകൾ വാങ്ങുന്നുണ്ട്.
കുരുമുളക് എരിയുന്നു
കുരുമുളക് വില ഉയരുന്ന സമയത്ത് വില്പന നടത്തുന്നതിനായി സൂക്ഷിച്ചുവയ്ക്കുന്ന പതിവ് മലയോര മേഖലകളിൽ പല കൃഷിക്കാർക്കുമുണ്ട്. കിലോയ്ക്ക് 80 രൂപ വരെയാണ് സമീപ കാലത്ത് ഉയർന്നത്. ഇപ്പോൾ കിലോ 560 രൂപയ്ക്കാണ് കുരുമുളക് എടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മുൻവർഷങ്ങളിൽ കുരുമുളക് വില കിലോ 700 രൂപവരെ ഉയർന്നിരുന്നു.
വിലക്കയറ്റം തുണച്ചത്
വിദേശത്ത് ഉത്പാദനം കുറഞ്ഞു
കാലാവസ്ഥ വ്യതിയാനം
കൊക്കോ വില ഉയരുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |