ചാലക്കുടി: മഹാകവി കുമാരനാശാന്റെ ബഹുമുഖ വ്യക്തിത്വം വളർന്ന് വികാസം പ്രാപിക്കുന്നതിന് ശ്രീനാരായണ ഗുരുദേവന്റെ ശിക്ഷണവും അനുഗ്രഹവും ഏറെ സഹായിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ അസോസിയേറ്റ് പ്രൊഫ.ഡോ.അജയൻ പനയറ. ശ്രീനാരായണ അഭേദ ചിന്താ പ്രചാര വേദി സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണം 2024ലെ ഗുരു സേവ പുരസ്‌കാര സമർപ്പണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കവിയും പത്രാധിപരും സംഘടനാ നേതാവുമായ ആശാൻ, പ്രജാസഭയിലെ അംഗമായും സാമൂഹിക പരിഷ്‌കർത്താവായും ഒരേസമയം പ്രവർത്തിച്ചു. തന്റെ സംസ്‌കൃത, ഇംഗ്ലീഷ് ഭാഷാ പഠനം ഇതിന് ഗുണകരമായി. എല്ലാം സാദ്ധ്യമായത് ഗുരുദേവന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ മൂലമാണെന്നും ഡോ.അജയൻ പനയറ പറഞ്ഞു. ശ്രീനാരായണ അഭേദചിന്താ പ്രചാരവേദിയുടെ സ്ഥാപക പ്രസിഡന്റ് സി.യു.വാസുദേവന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഇത്തവണത്തെ ഗുരുസേവ പുരസ്‌കാരം നാല് ദശാബ്ദമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന കെ.കെ.ബാലന് സമ്മാനിച്ചു.
ഡൽഹി എസ്.എൻ.ജി.സി ട്രഷറർ കെ.പി.കമലാകരൻ പൊന്നാടയണിയിച്ച് പുരസ്‌കാരം കൈമാറി. ഔദ്യോഗിക ജീവിതം ആരംഭിച്ചത് മുതൽ ശ്രീനാരായണ പ്രസ്ഥാനങ്ങളെ നെഞ്ചിലേറ്റിയ കെ.കെ.ബാലൻ ഇന്നും അതു തുടരുന്നത് ഗുരുദേവ കടാക്ഷത്താലാണെന്ന് യോഗം വിലയിരുത്തി. നിസ്വാർത്ഥ സേവനമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും സംഘാടകർ ചൂണ്ടിക്കാട്ടി. എൽ.ഐ.സി സുരക്ഷാ ഭവനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.വി.അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ.ബാബു ആമുഖപ്രഭാഷണവും കെ.കെ.ബാലൻ മറുപടി പ്രസംഗവും നടത്തി. ജോയിന്റ് സെക്രട്ടറി ടി.ടി.കൃഷ്ണകുമാർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |