ന്യൂഡൽഹി: മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജിയിലെ വാദമുഖങ്ങൾ നീണ്ടുപോയാൽ, അദ്ദേഹത്തിന് ഇടക്കാല ജാമ്യം നൽകണമോയെന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി.
തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ അക്കാര്യം പരിഗണിക്കേണ്ടി വരുമെന്ന് ഇ.ഡിയെ അറിയിക്കുകയായിരുന്നു.മുഖ്യമന്ത്രിയെന്ന നിലയിൽ കേജ്‌രിവാളിന് ഔദ്യോഗിക ഫയലുകളിൽ ഒപ്പിടേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ വാദമുഖങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കോടതിയുടെ നിലപാട്. വിഷയം ചൊവ്വാഴ്ച്ച രാവിലെ വീണ്ടും പരിഗണിക്കും. വാദം നീണ്ടാൽ ഇടക്കാല ജാമ്യമെന്ന ചോദ്യത്തിലേക്ക് കടക്കുമെന്ന സൂചന ജസ്റ്രിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നൽകി. ഡൽഹിയിലെ തിരഞ്ഞെടുപ്പ് തീയതിയെ കുറിച്ച് ആരാഞ്ഞപ്പോൾ മേയ് 25ന് ആറാംഘട്ടത്തിലാണ് വോട്ടെടുപ്പെന്ന് അഭിഭാഷകർ അറിയിച്ചു. ആം ആദ്മി പാർട്ടിക്കെതിരെ ഇതുവരെ നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഇ.ഡിക്ക് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
പൊതുതാത്പര്യ ഹർജി തള്ളി
പെരുമാറ്റച്ചട്ടം നിലവിലിരിക്കെ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്താൽ, അതുസംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേജ്‌രിവാളിന്റെ അറസ്റ്റിനെയാണ് ഹർജിക്കാരൻ തത്വത്തിൽ ചോദ്യം ചെയ്യുന്നതെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ നിരീക്ഷിച്ചു. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്നത്. വിചാരണ പ്രതികളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു അധികാരവുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിസോദിയയ്ക്ക് ഭാര്യയെ കാണാം
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇ.ഡിക്കും സി.ബി.ഐയ്ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ മേയ് എട്ടിന് ഹർജി വീണ്ടും പരിഗണിക്കും. അസുഖബാധിതയായ ഭാര്യയെ ആഴ്‌ചയിലൊരിക്കൽ പോയി കാണാൻ സിസോദിയക്ക് അനുമതിയും നൽകി. ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യു കോടതി തള്ളിയതോടെയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |