ഷില്ലോംഗ്: മേഘാലയയിൽ പെൺകുട്ടിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെ 1500ഓളം വരുന്ന ജനക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്‌ച നോങ്‌ത്‌ലിയു ഗ്രാമത്തിലാണ് ആൾക്കൂട്ടം രണ്ടുപേരെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 17കാരിയെ വീട്ടിൽക്കയറി കത്തി ഉപയോഗിച്ച് ആക്രമിക്കുകയും മാനഭംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്ന് നാട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ ഇരുവരെയും പിടികൂടുകയായിരുന്നു. പിന്നാലെ നാട്ടുകാർ തടിച്ചുകൂടി.
രണ്ടുപേരെയും നാട്ടുകാർ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിക്കുകയും ഇവിടെവച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. തുടർന്ന് സാമുദായിക നേതാക്കളുമായി പൊലീസ് ചർച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറുകയും യുവാക്കളെ വീണ്ടും മർദ്ദിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാക്കളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട രണ്ടുപേരും തൊഴിലാളികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |