ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തിൽ വളർന്നത് അഴിമതിയും കുറ്റകൃത്യങ്ങളും മതപരിവർത്തനവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ.
ധർമ്മവരത്തെ എൻ.ഡി.എ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത്‌ഷാ. ആദ്യമായാണ് ഒരു ഉന്നത ബി.ജെ.പി നേതാവ് ജഗനെ കടുത്തഭാഷയിൽ വിമർശിക്കുന്നത്. കഴിഞ്ഞ മോദി സർക്കാരിന്റെ ആദ്യകാലത്ത് എൻ.ഡി.എയെ പലഘട്ടത്തിലും പിന്തുണയ്ക്കുന്ന നിലാപാടായിരുന്നു ജഗന്റെ വൈ.എസ്.ആർ.സി.പി സ്വീകരിച്ചിരുന്നത്. എൻ.ഡി.എ സഖ്യത്തിലേക്ക് ടി.ഡി.പി തിരിച്ചെത്തിയതോടെ ആ നിലപാട് മാറി.
ക്രിസ്തുമത വിശ്വാസിയായ ജഗൻ മതപരിവർത്തനത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന് പ്രാദേശികമായി ആരോപണം ഉണ്ടായിരുന്നുവെങ്കിലും ഒരു ദേശീയ നേതാവ് അക്കാര്യം പറയുന്നത് ആദ്യം.
ജഗൻ മോഹൻ റെഡ്ഡി രായലസീമയുടെ വഞ്ചകനാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതി തുടരാനും വികസിപ്പിക്കാനും എൻ.ഡി.എ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ നിരോധന വാഗ്ദാനത്തിൽ നിന്ന് മാറി ജഗൻ സംസ്ഥാനത്ത് മദ്യ സിൻഡിക്കേറ്റ് ഉണ്ടാക്കി.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ രാഹുൽ ഗാന്ധിയും ജഗൻ മോഹൻ റെഡ്ഡിയും പങ്കെടുത്തിട്ടില്ലെന്നും ഇത്തരക്കാർക്ക് വോട്ട് ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു.
കൊലപാതക രാഷ്ട്രീയമാണ് ജഗന്റേതെന്ന് ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |