കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്ന കേസിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ എസ്.ഐയ്ക്കും സി.പി.ഒയ്ക്കും സ്ഥലമാറ്റം. കട്ടപ്പന പ്രിൻസിപ്പൽ എസ്.ഐ സുനേഖ് ജെയിംസിനും സി.പി.ഒ മനു പി. ജോസിനുമെതിരെയാണ് നടപടി. സുനേഖിനെ പൊലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കും മനുവിനെ എ.ആർ ക്യാമ്പിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്. കസ്റ്റഡിയലെടുത്ത യുവാവിന്റെ വീട്ടുകാർ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും നൽകിയ പരാതിയിലാണ് നടപടി. ഏപ്രിൽ 25ന് ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ മനു പി. ജോസിന് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളും പുളിയന്മല മടുക്കോലിപ്പറമ്പിൽ ആസിഫ് (18) എന്ന യുവാവും ചേർന്ന് വാഹനമിടിപ്പിച്ചാണ് പരിക്കേൽപ്പിച്ചതെന്ന പേരിൽ പൊലീസ് മൂവർക്കുമെതിരെ കേസെടുത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത യുവാക്കളെ പൊലീസ് വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയുമുണ്ടായി. എന്നാൽ ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്ത് ഇല്ലായിരുന്നെന്നും സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതുമെന്നും യുവാവിന്റെ വീട്ടുകാർ ആരോപിച്ചു. രണ്ടു ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയി. പുറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാൻ പൊലീസ് ജീപ്പ് കുറുകെ നിറുത്തി. ഈ സമയം ബൈക്ക് പൊലീസ് വാഹനത്തിനു സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന സി.പി.ഒ മനു പി. ജോസ് റോഡിലേക്ക് വീഴുകയുമായിരുന്നു. സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തിലും സ്റ്റേഷനിലും ആസിഫിനെ മർദിച്ചതായും ബന്ധുക്കൾ പരാതിയും നൽകി. സംഭവമറിഞ്ഞ് രാത്രി സ്റ്റേഷനിലെത്തിയ ബന്ധുവിനെ കാണാൻ യുവാവിനെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ആസിഫിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും തങ്ങൾക്കും മർദ്ദനമേറ്റെന്നും ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകി. പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഇരുവരെയും സ്ഥലംമാറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനും നൽകിയിട്ടുണ്ട്. മർദനമേറ്റെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |