തിരുവനന്തപുരം: സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിച്ച നടി കനകലത (63) ഓർമ്മയായി. മലയിൻകീഴ് പൊറ്റയിൽ പുളിയറക്കട 'കനകം' വീട്ടിൽ ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു കനകലതയുടെ അന്ത്യം. ചെറുതും വലുതുമായ വേഷങ്ങളിൽ കൈയൊപ്പ് പതിപ്പിച്ച കനകലതയെ പാർക്കിൻസൺ രോഗവും ഡിമെൻഷ്യയും പിടികൂടിയിരുന്നു. 2021 ഡിസംബർ മുതലാണ് രോഗലക്ഷങ്ങൾ കണ്ടുതുടങ്ങിയത്. ആരോഗ്യനില മോശമായതോടെ മൂത്ത സഹോദരി വിജയമ്മയും കുടുംബവും കനകലതയ്ക്കൊപ്പമായി താമസം.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ആഗസ്റ്റ് 24നാണ് കനകലത ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായി. ‘ഉണർത്തുപാട്ട്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. എന്നാൽ അത് റിലീസായില്ല. പിന്നീട് അഭിനയിച്ചത് ‘ചില്ല്’ എന്ന സിനിമയിലാണ്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയ കനകലത 22ം വയസിൽ വിവാഹിതയായി. പ്രണയവിവാഹമായിരുന്നു. 16 വർഷത്തിന് ശേഷം വിവാഹമോചിതയായി. മക്കളില്ല.
38 വർഷമായി മലയാളത്തിലും തമിഴിലുമായി 360 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു . കഴിഞ്ഞ വർഷം ഇറങ്ങിയ പൂക്കാലം എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. കരിയിലക്കാറ്റ് പോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, വർണപകിട്ട്, എന്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം എന്നിവയാണ് കനകലതയുടെ പ്രധാന സിനിമകൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |