പത്തനംതിട്ട: ട്രക്കിംഗ് കൂടി ഉൾപ്പെടുത്തി മേയ് ഒന്നുമുതൽ വനംവകുപ്പ് നിരക്ക് വർദ്ധിപ്പിച്ചതോടെ കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂറിസം പാക്കേജ് പ്രതിസന്ധിയിൽ. ഒരാൾക്ക് 500 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കെ.എസ്.ആർ.ടി.സിയിൽ ബുക്കിംഗ് കുറഞ്ഞു. പുലർച്ചെ അഞ്ചര മുതൽ അരമണിക്കൂർ ഇടവിട്ട് മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്നത് മിക്ക ദിവസങ്ങളിലും ഒന്നായി കുറഞ്ഞു. ഇതുമൂലം ഇന്നലെവരെ കെ.എസ്.ആർ.ടി.സിക്കുണ്ടായത് 2.13 ലക്ഷം രൂപയുടെ നഷ്ടം. ഒരു ബസിൽ 36 യാത്രക്കാരാണ് ഉണ്ടാവുക.
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവിയിലേക്ക് യാത്ര, ഭക്ഷണം, ബോട്ടിംഗ് എന്നിവയടക്കം ഒരാളിൽ നിന്ന് 1300രൂപയാണ് കെ.എസ്.ആർ.ടി.സി നേരത്തെ ഇൗടാക്കിയിരുന്നത്. യാത്ര ഒഴികെ മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നത് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷനാണ് (കെ.എഫ്.ഡി.സി). ഇതിൽ ട്രക്കിംഗ് കൂടി കെ.എഫ്.ഡി.സി നിർബന്ധപൂർവം ഉൾപ്പെടുത്തുകയായിരുന്നു.
ഇതോടെ പത്തനംതിട്ടയിൽ ബുക്ക് ചെയ്യുന്ന ഒരാൾ 1800രൂപ നൽകണം. പാക്കേജ് ബുക്ക് ചെയ്യുന്നവർ ഏറെയും 45 വയസിന് മുകളിലുള്ളവരായതിനാൽ അവർ ട്രക്കിംഗിന് താത്പര്യം കാട്ടാറില്ല. അതിനാൽ അധികതുക നൽകാൻ തയ്യാറാകാത്തതുമൂലമാണ് ബുക്കിംഗ് കുറഞ്ഞത്. താത്പര്യമുള്ള യാത്രക്കാർ സ്വന്തം ചെലവിൽ ട്രക്കിംഗ് നടത്തുകയാണ് ചെയ്യുന്നത്.
നിരക്ക് കൂട്ടും മുമ്പ്
ഒരു സർവീസിലെ ആകെ വരുമാനം......... 46,800 രൂപ
കെ.എഫ്.ഡി.സിക്ക് ലഭിക്കുന്നത്............... 29,000 രൂപ
കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്........ 17,800 രൂപ
''യാത്രക്കാരിൽ പകുതിയിലേറെയും ട്രക്കിംഗിനോട് താല്പര്യം കാട്ടുന്നില്ല. നിരക്ക് ഉയർത്തിയതോടെ സർവീസുകൾ വെട്ടിക്കുറച്ചു.
-കെ.എസ്.ആർ.ടി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |