തൃശൂർ: മിതമായ തോതിലാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചകളായി ജില്ലയിൽ എച്ച്1 എൻ1, കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വ്യാപകമായ പകർച്ചവ്യാധിയായി മാറാതിരിക്കാൻ ജനങ്ങൾ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
രോഗബാധിതരായവർ പ്രധാനമായും ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നതിനാൽ ആശുപത്രികളിലെത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ശ്രദ്ധിക്കേണ്ടത്. ഏതു രോഗസംബന്ധമായും ആശുപത്രികളിലെത്തുന്നവരും അവരുടെ കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നാണ് മുന്നറിയിപ്പ്.
മറ്റ് നിർദ്ദേശങ്ങൾ
ആശുപത്രിയിൽ കിടക്കുന്ന രോഗികളെ കാണാനുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.
കുട്ടികൾ, ഗർഭിണികൾ, വയസായവർ, അനുബന്ധ രോഗബാധകളുള്ളവർ എന്നിവരും അവശ്യഘട്ടങ്ങളിലല്ലാതെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകൾ കൊണ്ടോ തൂവാല കൊണ്ടോ വായും മൂക്കും മറച്ചുപിടിക്കാനും ശ്രദ്ധിക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പുക, മൂക്കു ചീറ്റുക എന്നിവ ഒഴിവാക്കുക.
ആശുപത്രികളിൽ രോഗികൾക്കും കൂടെയുള്ളവർക്കുമുള്ള വിവിധ സേവനം നൽകുന്നവരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കുക.
എച്ച് 1 എൻ 1 , കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി പൂർണ്ണമായും വിശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുകയും, ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് യഥാവിധി കഴിക്കുകയും ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |