കാഞ്ഞങ്ങാട്: ഓൺലൈൻ ബിസിനസിൽ വൻ ലാഭവിഹിതം വാഗ്ദാനം നൽകി 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാലുപേരെ ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു. താനൂർ പുതിയകടപ്പുറം മുക്കാട്ടിൽ ഹൗസിൽ റിസാൻ മുബഷീർ (23), താനൂർ കോർമന്തല പുറഞ്ഞിന്റെ പുരക്കൽ പി.പി.അർസൽമോൻ (24), പരിയാപുരം മോയിക്കൽ ഒട്ടുമ്പുറം ഫാറൂക്ക്പള്ളിക്ക് സമീപത്തെ എം.അസീസ് (31), കോർമാൻ കടപ്പുറം ചെക്കിഡെന്റപ്പുരയിൽ സി.പി.താജുദ്ദീൻ എന്ന സാജു (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തൃക്കണ്ണാട് മാരൻ വളപ്പ് സഞ്ജയ് കുമാർ കൃഷ്ണയുടെ പരാതിയിലാണ് പ്രതികൾ കുടുങ്ങിയത്.
2024 ജനുവരി 8 മുതൽ ഫെബ്രുവരി 6 വരെയുള്ള പല ദിവസങ്ങളിലായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് സഞ്ജയ്കുമാർ 31.92 ലക്ഷം അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ പിന്നീട് ലാഭ വിഹിതമോ മുതലോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ സി.ഐ.അരുൺഷാ, എ.എസ്.ഐ ജോസഫ്, ജയപ്രകാശ്, സിനീയർ പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, രാഗേഷ്, സീമ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |