മൂവാറ്റുപുഴ: മൂന്നുപവന്റെ സ്വർണമാല കൈവശപ്പെടുത്താൻ മകൻ മാതാവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. ആയവന പഞ്ചായത്ത് കുഴുമ്പിൽത്താഴം ഭാഗത്ത് വടക്കേക്കര കൗസല്യയാണ് (65) ക്രൂരകൃത്യത്തിന് ഇരയായത്. മൂത്തമകൻ ജോജോ ഞായറാഴ്ച വൈകിട്ട് ഏഴോടെ വീട്ടിലെത്തിയപ്പോളാണ് മാതാവ് കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. കൗസല്യ അസുഖബാധിതയായിരുന്നു. വിളിച്ചിട്ട് ഉണരാത്തതിനാൽ ഇയാൾ അയൽക്കാരെ അറിയിച്ചു. വാർഡ് മെമ്പർ രഹ്ന സോബിനുമെത്തി. അവർ ആശുപത്രിയിൽ അറിയിച്ചതനുസരിച്ച് ഡോക്ടറെത്തി പരിശോധിച്ചപ്പോൾ കൗസല്യയുടെ കഴുത്തിൽ അടയാളം ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് അസ്വഭാവിക മരണമാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചു. വീട്ടിലെത്തിയ പൊലീസ് കൗസല്യയുടെ ഇളയമകൻ ജിജോയെ (36) ചോദ്യംചെയ്തു. ഷാൾ കഴുത്തിൽ കുരുക്കിയാണ് മാതാവിനെ കൊലപ്പെടുത്തിയതെന്നും കഴുത്തിലുണ്ടായിരുന്ന സ്വർണമാലയ്ക്കുവേണ്ടിയാണിതു ചെയ്തതെന്നും അയാൾ സമ്മതിച്ചു. തുടർന്ന് ജിജോയെ അറസ്റ്റുചെയ്തു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കഴുത്തിൽ മുറുക്കി കൊല്ലാനുപയോഗിച്ച ഷാൾ കാലാമ്പൂർ പാലത്തിന് സമീപം കാളിയാർ പുഴയിൽ നിന്ന് കണ്ടെടുത്തു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
പ്രതി ജിജോ പല്ലാരിമംഗലം അടിവാട് ഭാഗത്താണ് താമസം. കുടുംബവീട്ടിൽ സ്വത്ത് തർക്കമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ജിജോ അമ്മയ്ക്കൊപ്പം ഭക്ഷണം കഴിച്ച് പിരിഞ്ഞശേഷമാണ് കൊലപാതകം. മൂത്ത മകൻ ജോജോയ്ക്കൊപ്പമാണ് കൗസല്യ താമസിക്കുന്നത്. പരേതനായ ഭാസ്കരനാണ് ഭർത്താവ്. മകൾ മഞ്ജു യു.കെയിലാണ്. ഇവർ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.
ഡിവൈ.എസ്.പി എ. ജെ. തോമസ്, കല്ലൂർക്കാട് സി.ഐ രവി സന്തോഷ്, പോത്താനിക്കാട് സി.ഐ സജിൽ ശശി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |