SignIn
Kerala Kaumudi Online
Friday, 27 September 2024 3.39 PM IST

റോക്കറ്റിൽ തകരാർ :ബോയിംഗ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റി

Increase Font Size Decrease Font Size Print Page
s

വാഷിങ്ടൺ:ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെ രണ്ട് സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കാനുള്ള ബോയിംഗ് കമ്പനിയുടെ ആദ്യ മനുഷ്യ പേടകം സ്റ്റാ‌ർലൈനറിന്റെ വിക്ഷേപണം അറ്റ്ലസ് -5 റോക്കറ്റിലെ തകരാർ കാരണം മാറ്റി വച്ചു.

കാലിപ്സോ എന്ന് പേരിട്ട സ്റ്റാർലൈനർ പേടകം ഫ്ലോറിഡയിലെ കെന്നഡി സ്‍പേസ് സെന്ററിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം രാവിലെ 8.04ന്

വിക്ഷേപിക്കാനിരുന്നതാണ്. റോക്കറ്റിന്റെ അപ്പർസ്റ്റേജിലെ ( സെന്റോർ )​ ദ്രവ ഓക്സിജൻ ടാങ്കിന്റെ പ്രഷർ റെഗുലേഷൻ വാൽവ് അതിവേഗം അടയുകയും തുറക്കുകയും ചെയ്യുന്നത് സുരക്ഷാ ഭീഷണി ആകുമെന്ന് കണ്ടതോടെ വിക്ഷേപണത്തിന് രണ്ട് മണിക്കൂ‌ർ മുമ്പ് കൗണ്ട് ഡൗൺ നിർത്തുകയായിരുന്നു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുമ്പോഴാണ് തകരാർ കണ്ടെത്തിയത്. നാസയുടെ വിശ്വസ്ത റോക്കറ്റായ അറ്റ്ലസിന്റെ നൂറാം ദൗത്യമാണിത്.

റോക്കറ്റിന്റെ അഗ്രത്തിൽ ഘടിപ്പിച്ച സ്റ്റാർലൈനർ പേടകത്തിന് തകരാറൊന്നും ഇല്ല. സഞ്ചാരികളായ സുനിത വില്യംസും ബാരി ബുച്ച് വിൽമോറും സ്റ്റാർ ലൈനർ പേടകത്തിൽ ഇരിക്കുമ്പോഴാണ് ദൗത്യം മാറ്റിയത്. മിനിറ്റുകൾക്കുള്ളിൽ ഇരുവരെയും പേടകത്തിൽ നിന്നിറക്കി ക്രൂ ക്വാർട്ടേഴ്സിലേക്ക് മാറ്റി. പ്രഷർ വാൽവ് മാറ്റാൻ സമയം വേണ്ടിവരുമെന്ന് കണ്ടതോടെ വിക്ഷേപണം പത്തിലേക്ക് മാറ്റി.

ബോയിംഗ്,​ ലോക്ഹീഡ് മാർട്ടിൻ കമ്പനികളുടെ സംയുക്ത സ്ഥാപനമായ യുണൈറ്റഡ് ലോഞ്ച് അലയൻസ് വികസിപ്പിച്ച അറ്റ്ലസ് റോക്കറ്റിന്റെ കാർഗോ,​ പേലോഡ് വിക്ഷേപണങ്ങളെല്ലാം വിജയമായിരുന്നു. ആദ്യ മനുഷ്യ ദൗത്യമായതിനാൽ അതീവ ജാഗ്രതയോടെ നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്.

മുൻ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യമാണിത്.​ ബാരി ബുച്ച് വിൽമോർ യു.എസ് മുൻ നേവി ക്യാപ്റ്റനാണ്. 2006ലും 2012ലും സുനിത ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു.. 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചു.ഏഴ് തവണയായി 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്ന റെക്കാഡും ഉണ്ട്.

ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യനെ അയയ്ക്കാൻ ശ്രമിക്കുന്ന രണ്ടാമത്തെ സ്വകാര്യ ഏജൻസിയാണ് ബോയിംഗ്. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ക്രൂ ഡ്രാഗൺ പേടകം 2020ൽ മനുഷ്യ ദൗത്യം വിജയകരമായി നടത്തിയിരുന്നു. സ്പേസ് ഷട്ടിൽ ദൗത്യങ്ങൾ അവസാനിപ്പിച്ച ശേഷം സ്പേസ് എക്സ് വരുന്നതു വരെ പത്ത് വർഷത്തോളം റഷ്യൻ റോക്കറ്റുകളെയാണ് അമേരിക്ക ബഹിരാകാശ ദൗത്യങ്ങൾക്ക് ആശ്രയിച്ചിരുന്നത്.

മസ്‌കിന്റെ തേരോട്ടം

ക്രൂഡ്രാഗൺ പേടകം 13 വിക്ഷേപണം. 12ഉം ബഹിരാകാശ നിലയത്തിലേക്ക്. സിവിലിയന്മാരുൾപ്പെടെ 50 സഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോയി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.