കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ വൈദ്യപരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ.കെ.വി.പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ ഉത്തരമേഖല ഐ.ജി സേതുരാമൻ പുനരന്വേഷണത്തിന് ഉത്തരവിട്ടു. നാർകോട്ടിക് സെൽ എ.സി.പി ടി.ജേക്കബിനാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
ഡോ. പ്രീതിക്കെതിരെ നേരത്തെ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും പരാതി നൽകിയത്. വൈദ്യപരിശോധന നടത്തിയ ഡോക്ടർ താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും രേഖപ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ ഇല്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും ഉൾപ്പെടുത്തിയെന്നുമാണ് അതിജീവിതയുടെ പരാതി. വൈദ്യപരിശോധനാ സമയത്ത് ഡോ. പ്രീതിക്കൊപ്പം ജൂനിയർ ഡോക്ടർമാർ ആരും ഉണ്ടായിരുന്നില്ല. പ്രീതിക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും ആരോപിച്ചു. അതിജീവിതയ്ക്ക് പെൽവിക് പരിശോധന നടത്തിയതായും ജൂനിയർ ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, തനിക്ക് അത്തരമൊരു പരിശോധന നടത്തിയിട്ടില്ലെന്നാണ് അതിജീവിത പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |