മലപ്പുറം: 22 പേരുടെ ജീവനെടുത്ത താനൂർ തൂവൽത്തീരത്തെ ബോട്ടപകടത്തിന് ഇന്നലെ ഒരാണ്ട് തികഞ്ഞപ്പോഴും ദുരന്തത്തിന്റെ നോവ് മാറിയിട്ടില്ല. വിനോദയാത്രാ സർവീസ് നടത്തിയ അറ്റ്ലാന്റിക് ബോട്ടാണ് അഴിമുഖത്ത് നിന്ന് 300 മീറ്റർ അകലെ തലകീഴായി മറിഞ്ഞത്. അപകടം നടന്ന് മൂന്ന് മാസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. രണ്ട് തുറമുഖ ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. 13,186 പേജുകളുള്ള കുറ്റപത്രത്തിൽ 865 രേഖകളും 386 സാക്ഷിമൊഴികളുമുണ്ട്.
മരിച്ച 18 പേരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം ലഭിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി വി.സി.സുബൈദയുടെ മകളായ ആയിഷാബി, അവരുടെ മക്കളായ ആദില ഷെറി, മുഹമ്മദ് അദ്നാൻ, മുഹമ്മദ് അഫ്സാൻ എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. ആയിഷാബിയുടെ ഭർത്താവ് കുടുംബവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച രണ്ട് ലക്ഷവും സംസ്ഥാന സർക്കാരിന്റെ 10 ലക്ഷവും ആയിഷാബിയുടെ ജീവിച്ചിരിക്കുന്ന രണ്ട് മക്കളുടെ പേരിലും ഡെപ്പോസിറ്റായി നിക്ഷേപിക്കാനാണ് സുബൈദ ആവശ്യപ്പെട്ടത്. എന്നാൽ, നഷ്ടപരിഹാര തുകയിൽ തനിക്കും അവകാശമുണ്ടെന്ന് ഉന്നയിച്ച് ആയിഷാബിയുടെ ഭർത്താവ് രംഗത്തെത്തിയതോടെ തീരുമാനമാകാതെ തുക ആർക്കും ലഭിക്കാത്ത അവസ്ഥയാണ്.
വേണം സഹായം
എല്ലാവരുടെയും ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് പറയുകയും ആദ്യഘട്ടത്തിൽ നടപ്പാക്കുകയും ചെയ്തു. എന്നാൽ നീണ്ടകാലത്തെ ചികിത്സ ആവശ്യമായവരായിരുന്നു കൂടുതലും. അവരിപ്പോൾ ചികിത്സാച്ചെലവിനായി പ്രയാസപ്പെടുകയാണ്. അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മൂന്ന് വയസുകാരി ആയിഷ മോൾക്ക് സംസാരശേഷിയും നടക്കാനുള്ള കഴിവും തിരികെ ലഭിച്ചിട്ടില്ല. അപകട ശേഷം കടുത്ത ശാരീരിക പ്രയാസം നേരിടുന്ന 11കാരിയായ ദർസ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച സിവിൽ പൊലീസ് ഓഫീസറായ സബറുദ്ധീന്റ ഭാര്യ മുനീറയ്ക്ക് സർക്കാർ സർവീസിൽ ജോലി ലഭിച്ചിട്ടില്ല.
24 പേർക്ക് കയറാൻ അനുമതിയുള്ള ബോട്ടിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതിനാൽ ബോട്ടിന്റെ ഭാരം കൂടി ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. യാത്രക്കാരിൽ പലരും ലൈഫ് ജാക്കറ്റും ധരിച്ചിരുന്നില്ല. ബോട്ടിനും സ്രാങ്കിനും ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും ഫിറ്റ്നസിന് അപേക്ഷിച്ചപ്പോൾ കിട്ടിയ നമ്പർ രജിസ്റ്റർ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സർവീസ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |