തിരുവനന്തപുരം: ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയ്ക്കും എതിരായ കേസിൽ വാദിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി. മൊഴിയെടുക്കുന്നതിന് പകരം പൊലീസ് തന്നെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് യദു ആരോപിച്ചു. തന്നെ പ്രതിയാക്കുന്ന രീതിയിലായിരുന്നു ചോദ്യങ്ങൾ. തമ്പാനൂർ പൊലീസ് എത്തി ബസിലെ മെമ്മറി കാർഡിനെ പറ്റിയും ചോദിച്ചു. മെമ്മറി കാർഡ് താൻ ബസിൽ നിന്ന് ഊരിമാറ്റി എന്ന മട്ടിലായിരുന്നു ചോദ്യങ്ങൾ. പരാതിയിൽ പറഞ്ഞ പല വിവരങ്ങളും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപിച്ചു.
കോടതി നിർദ്ദേശപ്രകാരമാണ് മേയർ, എം.എൽ.എയടക്കം അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവസമയം ബസിലുണ്ടായിരുന്നവർക്ക് നോട്ടീസ് നൽകി അവരുടെയും മൊഴിയെടുക്കും. അതേസമയം, മേയറേയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നത് പൊലീസ് ഉന്നതരുടെ അനുമതി ലഭിച്ചശേഷമേ ഉണ്ടാകൂ എന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |