എഴുകോൺ: നെടുമൺകാവ് കൽച്ചിറ ചിറയിൽ മുങ്ങിത്താഴ്ന്ന് ജീവന് വേണ്ടി മല്ലിട്ടവരിൽ മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഒരാൾ കൈപ്പിടിയിൽ നിന്ന് മരണത്തിലേക്ക് ഊർന്ന് പോയതിന്റെ വേദനയിലാണ്, രക്ഷകരായെത്തിയ വൈഷ്ണവും വിനീതും രാഹുലും.
ഉളകോട് സ്വദേശികളാണ് മൂവരും. വൈഷ്ണവ് അടുത്തിടെ അവധിക്കെത്തിയ പ്രവാസിയാണ്. കൽച്ചിറയിലെ താഴെ കടവിൽ കുളിക്കുകയായിരുന്ന ഇവരുടെ കൺമുന്നിലാണ് മിഥുനും റാഷിദും സൈഫുദീനും അൽതാരിഫും വെള്ളിൽ മുങ്ങിയത്. മിഥുനും കൂട്ടുകാരും താഴത്തെ കടവിലേക്ക് നടക്കുന്നത് കണ്ട വൈഷ്ണവും സുഹൃത്തുക്കളും വിലക്കാൻ ശ്രമിച്ചിരുന്നു. കൽച്ചിറയിലെ കാണാച്ചുഴികളെ കുറിച്ച് ഇവർക്ക് അറിയാമായിരുന്നു. തിരിച്ച് നടക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ ചതുപ്പിലാണ്ടു. പിന്നാലെ മിഥുനെ രക്ഷിക്കാൻ ശ്രമിച്ച മറ്റുള്ളവരും പെട്ടു. ഇവർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഓടിയെത്തിയ വൈഷ്ണവും കൂട്ടുകാരും ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മിനിട്ടുകളോളം യത്നിച്ചാണ് റാഷിദിനെയും സൈഫുദീനേയും അൽ താരിഫിനെയും കരയ്ക്കെത്തിച്ചത്. മിഥുനാകട്ടെ ചെളിയിൽ ഏറെ താഴ്ചയിൽ അകപ്പെട്ടിരുന്നു. മിഥുനെ ഏറെ പണിപ്പെട്ട് തോളിൽ ചുമന്ന് കരയിലേക്ക് നീന്താൻ വൈഷ്ണവ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തന്റെ തോളിൽ മുറുകെ പിടിച്ചിരുന്ന മിഥുന്റെ കൈകൾ അയഞ്ഞ് മരണത്തിലേക്ക് ഊർന്ന് പോയത് നിസഹായതയോടെ നോക്കി നിൽക്കാനേ വൈഷ്ണവിനും കൂട്ടുകാർക്കും കഴിഞ്ഞുള്ളൂ.
കനാൽ തുറന്നതിനാൽ ജലസമൃദ്ധമായിരുന്നു കൽച്ചിറ. രക്ഷാ പ്രവർത്തനത്തിനിടെയുള്ള നിമിഷങ്ങളിൽ, മുങ്ങിത്താഴുന്നവരുടെ പിടി മുറുകി വെള്ളത്തിലേക്കാണ്ട് മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടലും ഇവരെ വിട്ടുമാറുന്നില്ല. ഇതിനൊപ്പം മൂന്ന് പേരെ രക്ഷിക്കാനായതിന്റെ ആശ്വാസവും ചെറുതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |