തിരുവനന്തപുരം:ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി. ഇന്തോനേഷ്യയിൽ നിന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ 18ന് മടങ്ങിയെത്തിയ ശേഷം സമരം അദ്ദേഹത്തിന്റെ വസതിക്ക് മുമ്പിലേക്ക് മാറ്റിയേക്കും. നാളെ സെക്രട്ടേറിയറ്റിന് മുമ്പിലെ കൂറ്റൻ ധർണയിൽ അരലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. ധർണയ്ക്കു ശേഷം സമരസമിതി യോഗം മന്ത്രിയുടെ വീടിന് മുമ്പിൽ സമരം നടത്തുന്നതിൽ അന്തിമ തീരുമാനമെടുക്കും.
പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതിയുടെ പ്രതിഷേധം ഒരാഴ്ച പിന്നിടുന്നു. ശനിയാഴ്ച ആയതിനാൽ ഇന്നലെ ടെസ്റ്റ് നടന്നില്ല. നാളെയേ പുനരാരംഭിക്കൂ. സർക്കാരും സമരക്കാരും വിട്ടുവീഴ്ചയ്‌ക്കില്ലെന്ന നിലപാടിലാണ്. പ്രതിദിന ടെസ്റ്റ് 40ൽ കൂട്ടണം എന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്നാണ് സർക്കാർ നിലപാട്. എണ്ണം അറുപതാക്കണമെന്നാണ് സമിതിയുടെ ആവശ്യം. പ്രതിഷേധങ്ങൾ സമാധാനപരമാണ്. ടെസ്റ്റ് കേന്ദ്രങ്ങൾക്ക് മുമ്പിൽ കിടന്നും കഞ്ഞിവച്ചുമാണ് പ്രതിഷേധിക്കുന്നത്. ചില സെന്ററുകളിൽ ടെസ്റ്റ് നടന്നു. നാളെമുതൽ ഈ കേന്ദ്രങ്ങൾക്ക് മുമ്പിലും പ്രതിഷേധിക്കും. കെ.എസ്.ആർ.ടി.സിയുടെ ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയാൽ അവിടെയും പ്രതിഷേധിക്കും. സമരക്കാർക്കു നേരെ പൊലീസ് കടുത്ത നടപടികളൊന്നും എടുത്തിട്ടില്ല.
പരിഷ്‌കരണം പിൻവലിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ നൽകിയ ഹർജി ഹൈക്കോടതി 21ന് പരിഗണിക്കുന്നുണ്ട്. വിധി നിർണായകമാകും. എതിരായാൽ സമരസമിതി ഡിവിഷൻ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിക്കും. പരിഷ്‌കരണം ശരിവച്ചാൽ ഇപ്പോൾ സമരത്തോടുള്ള നിലപാടാവില്ല സർക്കാരിന്. 23ന് സി.ഐ.ടിയുവുമായി മന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |