തിരുവനന്തപുരം: സാമുദായിക ശക്തികളെ വോട്ടുബാങ്ക് ആക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും ഈഴവ സമുദായം അങ്ങനെ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രമിരുന്നിട്ട് കാര്യമില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ ഓഫീസ് ഉദ്ഘാടനവും കുമാരനാശാൻ അനുസ്മരണവും നിർദ്ധനരോഗികൾക്കുള്ള ധനസഹായ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക ശക്തി സമാഹരിച്ച് മാത്രമേ സാമൂഹിക നീതി നേടാനാകൂയെന്ന തിരിച്ചറിവ് ഉണ്ടാകണം. സാമുദായിക ശക്തിയിലാണ് കേരള കോൺഗ്രസും മുസ്ലിം ലീഗും രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത്. ഈഴവ സമുദായവും ശക്തി സമാഹരിച്ച് രാഷ്ട്രീയമായി പ്രവർത്തിച്ചാലേ സമുദായത്തിന് ശക്തിയും വളർച്ചയുമുണ്ടാവൂ. മതേതരത്വം പറയുന്ന രാഷ്ട്രീയ പാർട്ടികൾ സമുദായങ്ങളെ വോട്ട് ബാങ്കാക്കി വയ്ക്കാനാണ് ശ്രമിക്കുന്നത്.
സംഘടനാതലത്തിലും സമുദായമായും നമ്മൾ ഒന്നിച്ചുനിൽക്കണം. സങ്കുചിത രാഷ്ട്രീയത്തിനും സ്വന്തം താത്പര്യങ്ങൾക്കും പ്രവർത്തിക്കുന്നവരെയല്ല, അർഹമായ അവകാശങ്ങളെയും സമുദായത്തിന്റെ ശക്തിയെയും കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുന്നവരെയുമാണ് യോഗത്തിന് ആവശ്യം.
രാഷ്ട്രീയ പാർട്ടികൾ സങ്കുചിതതാത്പര്യങ്ങൾ സംരക്ഷിക്കുന്നതുമൂലം കേരളത്തിൽ ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയാണ്. അർഹതയുള്ളവരെയും ജനങ്ങൾക്ക് ഇഷ്ടമുള്ളവരെയും വോട്ടുനൽകി ജയിപ്പിക്കാവുന്ന അവസ്ഥ കേരളത്തിൽ ഇല്ല.
സമുദായത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സംഘടനയിൽ നിന്നുണ്ടാകണം. വിമർശനങ്ങൾ മാത്രം ഉന്നയിക്കുന്ന ചതിയന്മാരെ ഒഴിവാക്കണം. ശാഖകളിൽ നിന്നും യൂണിയനുകളിൽ നിന്നുമുള്ള ചെറിയ സഹായങ്ങൾ സ്വരൂപിച്ച് വലിയ സഹായനിധിയാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ് അദ്ധ്യക്ഷത വഹിച്ചു. പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ബാഹുലേയൻ, നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് ആവണി ബി. ശ്രീകണ്ഠൻ, കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, കന്യാകുമാരി യൂണിയൻ ചെയർമാൻ ബാലാജി സിദ്ധാർത്ഥൻ, കൺവീനർ ഹിന്ദുസ്ഥാൻ ബി. മണികണ്ഠൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി വി. ബിനുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |