പത്തനംതിട്ട : അഴൂരിൽ സുരക്ഷാവേലിയില്ലാത്ത ട്രാൻസ് ഫോർമർ അപകടഭീഷണിയാകുന്നു. അഴൂർ വേലംകടവ് ജംഗ്ഷനിലെ വളവിലാണ് യാതൊരു സുരക്ഷയുമില്ലാതെ ട്രാൻസ്ഫോർമർ ഉള്ളത്. വള്ളിക്കോട്, കൊടുന്തറ, പ്രമാടം, കോന്നി എന്നിവിടങ്ങളിൽ നിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. സ്കൂൾ, അങ്കണവാടികൾ എന്നിവയും ഇതിന് സമീപമുണ്ട്. നടപ്പാതയില്ലാത്തതിനാൽ ഇവിടെ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ് ഈ ട്രാൻസ്ഫോമർ.
അട്ടച്ചാക്കലെ അപകട ഭീഷണി
കോന്നി : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ നാടുകാണി ജംഗ്ഷന് സമീപം വേലിയില്ലാതെ നിൽക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണിയായി.
സ്കൂൾ കുട്ടികൾ അടക്കം ഈ റോഡരികിലൂടെയാണ് നടന്നുപോകുന്നത്. മുൻപ് തേക്കുതടിയിൽ ഉള്ള പോസ്റ്റിലായിരുന്നു ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നത്. ഇതിനു ചുറ്റും വേലി ഇല്ലാത്തതാണ് ഭീഷണി. സമീപത്തെ പാറമടകളിൽ നിന്നുള്ള ടോറസ് ലോറികളും ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ ഫാക്ടറിയിൽ നിന്ന് ലോഡ് കയറ്റി വരുന്ന ലോറികളും ഇൗ വഴിയിലൂടെയാണ് പോകുന്നത്. ട്രാൻസ്ഫോർമറിന് ചുറ്റും വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടൂരിൽ അപകടം വഴിയരികിൽ
അടൂർ : താലൂക്ക് ആശുപത്രി ജംഗ്ഷനും എം.സി റോഡ് ബൈപ്പാസും ബന്ധിപ്പിച്ചുള്ള ഉപറോഡിലെ ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു. ട്രാൻസ്ഫോർമർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഫ്യൂസ് കരിയറുകൾ കുട്ടികൾക്ക് വരെ കൈയെത്തുന്ന അകലത്തിലാണ്. റോഡരികിൽ സംരക്ഷണവേലിയില്ലാത്ത ട്രാൻസ്ഫോർമർ യൂണിറ്റ് ഉയർത്തുന്ന അപകടഭീഷണി ചെറുതല്ല. വീതി കുറഞ്ഞ റോഡിലൂടെ നിരവധി ഇരുചക്ര വാഹനങ്ങളും കാൽനടയാത്രികരും കടന്നുപോകാറുണ്ട്. അപകടഭീതിയിലാണ് ഇവിടെ യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |