കാട്ടാക്കട: കാട്ടാക്കട മുതിയവിള കാവുവിളയിൽ വാടക വീടിന് സമീപത്തെ റബർ പുരയിടത്തിൽ പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാ മുരളി(37) കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് രഞ്ജിത്ത് ഇപ്പോഴും ഒളിവിൽ. എന്നാൽ ഇയാൾ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. മായയുടെ മരണ കാരണം മൂക്കിലേറ്റ ഇടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതനായ ഒരാളുടെ സാന്നിദ്ധ്യം വീട്ടിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ രഞ്ജിത്തിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ സംഭവ ദിവസം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നതായും രാത്രി ഒന്നരയോടെ ബഹളം കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന ഇയാൾവാതിൽ തുറന്നു നോക്കുമ്പോൾ മായ പുറത്തേക്ക് ഓടുകയും പിന്നാലെ രഞ്ജിത്ത് ഓടുകയും ചെയ്യുകയായിരുന്നുവെന്നും തിരികെയെത്തിയ രഞ്ജിത്ത് താൻ മായയെ കൊന്നെന്ന് പറയുകയും ചെയ്തതായി രഞ്ജിത്തിന്റെ സുഹൃത്ത് പൊലീസിൽ മൊഴിനൽകി. സംഭവത്തിന് ശേഷം രഞ്ജിത്ത് പ്രകോപിതനായി സുഹൃത്തിന് നേരെ തിരിഞ്ഞു. ഇതോടെ സുഹൃത്ത് പുറത്തേക്ക് ഇറങ്ങി ഓടി. രഞ്ജിത്ത് കാട്ടാക്കട വരെ ഇയാളെ പിന്തുടർന്നുവെന്നും ഇയാൾ പൊലീസിൽ മൊഴി നൽകി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. രഞ്ജിത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രഞ്ജിത്തിനെ കിട്ടിയാൽ മാത്രമേ സംഭവത്തെകുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാൻ കഴിയു. അഡീഷണൽ എസ്.പി, കാട്ടാക്കട ഡിവൈ.എസ്.പി, സി. ഐ, എസ്.ഐ, ഷാഡോ സംഘം ഉൾപ്പെടെ പൊലീസ് സംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |