ചിറയിൻകീഴ്: അതിര് തർക്കത്തെത്തുടർന്ന് അഞ്ചംഗ സംഘം ഗർഭിണിയെയും കുട്ടികളെയും വീടുകയറി ആക്രമിച്ചതായി പരാതി. ശാർക്കര പുതുക്കരി വയലിൽ വീട്ടിൽ ഗിരിജ (59)യാണ് ഇത് സംബന്ധിച്ച് ചിറയിൻകീഴ് പൊലീസിന് പരാതി നൽകിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2നാണ് സംഭവം. ഗിരിജയെ മൺവെട്ടികൊണ്ട് അടിക്കുന്നത് തടയാൻ ചെന്ന ഗിരിജയുടെ ഗർഭിണിയായ മരുമകളെയും ചെറുമക്കളായ മൂന്നും ഒമ്പതും വയസ്സുള്ള കുട്ടികളെയും താബൂക്ക് കൊണ്ട് എറിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അക്രമികൾ വീടിനും നാശനഷ്ടം വരുത്തിയിട്ടുണ്ട്. ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വഴി തർക്കത്തിന്റെ ഭാഗമായി ഗിരിജയുടെ വസ്തുവിൽ പ്രവേശിക്കരുതെന്ന് ആറ്റിങ്ങൽ മുനിസിഫ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് പ്രതികൾ ഇത്തരത്തിൽ അക്രമം നടത്തിയതെന്നും പ്രതികൾക്കെതിരെ ചിറയിൻകീഴ് പൊലീസിൽ രണ്ട് തവണ കേസ് രജിസ്റ്റർ ചെയ്തിട്ടും ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |