ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ സവുക്ക് ശങ്കറിന് എതിരെ എട്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ഇയാളുടെ കാറിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനു കേസെടുത്ത പൊലീസ് എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലും ഓഫിസിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വെള്ളിയാഴ്ച ചെന്നൈ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയ ശങ്കറിനെ ശനിയാഴ്ച രാവിലെ വീണ്ടും കോയമ്പത്തൂർ ജയിലിൽ എത്തിച്ചു.
അതിനിടെ, വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ സവുക്ക് ശങ്കറിന് പുറമേ യുട്യൂബർ ഫെലിക്സ് ജറാൾഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ 'റെഡ് പിക്സ്' എന്ന യുട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിലാണ് ശങ്കർ അധിക്ഷേപ പരാമർശം നടത്തിയത്. പ്രതി ചേർത്തതിനെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകാൻ ഡൽഹിക്കു പോയ ഫെലിക്സിനെ അവിടെയെത്തിയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെലിക്സിന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഫെലിക്സിന് കോയമ്പത്തൂർ പൊലീസ് സമൻസ് അയച്ചിരുന്നു. അറസ്റ്റ് മുൻകൂട്ടി കണ്ട ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ രണ്ടാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |