തൃശൂർ : അടിക്കടിയുണ്ടാകുന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർക്കിടയിലും ആശുപത്രിയിലെത്തുന്നവരിലും ആശങ്ക. തടവുകാരുടെ വാർഡിൽ റിമാൻഡ് തടവുകാരന് ഭക്ഷണത്തോടൊപ്പം ലഹരി വസ്തു കൈമാറുന്നത് തടഞ്ഞ പൊലീസുകാരന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി രോഗിയുടെ ആക്രമണത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു.
വാർഡിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാനെത്തിയ യുവാക്കളെയാണ് സമീപ ബെഡിൽ കിടന്നിരുന്ന രോഗി ആക്രമിച്ചത്. മുള്ളൂർക്കര സ്വദേശിയായ ശ്രീനിവാസനാണ് ആക്രമിച്ചത്. വയറു വേദനയുമായെത്തിയ, ഇയാൾക്ക് വേദനയ്ക്കുള്ള ഇൻജക്ഷൻ നൽകിയിരുന്നു.
ഇതേത്തുടർന്ന് മയങ്ങിക്കിടന്നിരുന്ന ശ്രീനിവാസൻ പെട്ടെന്ന് ഉണർന്ന് മരത്തിന്റെ സ്റ്റൂൾ കൊണ്ട് ആക്രമിച്ചു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നത് മറച്ചുവച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പറയുന്നു. വാർഡിൽ ഈ സമയമുണ്ടായിരുന്ന പൊലീസുകാരും മറ്റ് കൂട്ടിരിപ്പുകാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്. ആശുപത്രി പരിസരത്ത് ക്രിമിനൽ സംഘങ്ങൾ വരെ തമ്പടിക്കുന്നുവെന്ന റിപ്പോർട്ടുമുണ്ട്. ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുവരുന്ന തടവുപുള്ളികളെ സന്ദർശിച്ച് ലഹരി വസ്തുക്കൾ കൊടുക്കുന്ന സംഭവം നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശ്രീനിവാസനെതിരെ കേസ്
യുവാക്കളെ പ്രകോപനമൊന്നുമില്ലാതെ കസേരയെടുത്ത് പരിക്കേൽപ്പിച്ച സംഭവത്തിൽ മുള്ളൂർക്കര സ്വദേശി ശ്രീനിവാസനെതിരെ കേസെടുത്തു. ഗുരുവായൂർ സ്വദേശി തിയ്യത്ത് ചന്ദ്രൻ മകൻ വിഷ്ണു (30), മറ്റം സ്വദേശി രോഹിത് (29), ഗുരുവായൂർ സ്വദേശി സന്ദീപ് (30) , അഞ്ഞൂർ സ്വദേശി വൈശാഖ് (28) എന്നിവരെയാണ് ശ്രീനിവാസൻ കസേരയെടുത്ത് വീശിയത്. ശ്രീനിവാസനെ മാനസികാരോഗ്യ വാർഡിലേക്ക് മാറ്റി.
എയ്ഡ് പോസ്റ്റും കാര്യക്ഷമമല്ല
മെഡിക്കൽ കോളേജിലെ പൊലീസ് എയ്ഡ് പോസ്റ്റും കാര്യക്ഷമമല്ലെന്ന ആക്ഷേപം വ്യാപകം. ക്യാമ്പിൽ നിന്നുള്ള മൂന്ന് പൊലീസുകാർക്കാണ് ഡ്യൂട്ടി. എന്നാൽ ഭൂരിഭാഗം ദിവസങ്ങളിലും രണ്ടുപേരുടെ സേവനം മാത്രമാണ് ഉണ്ടാകാറ്. ഒ.പിയിൽ മാത്രം നാലായിരത്തോളം പേരെത്തും. ഇതിന് പുറമേ നെഞ്ചുരോഗാശുപത്രി, ദന്താശുപത്രി, മറ്റ് സ്ഥാപനങ്ങൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷയ്ക്കായി നാമമാത്ര പൊലീസാണുള്ളത്.
സുരക്ഷാ ജീവനക്കാർക്കെതിരെയും പരാതി
ആശുപത്രിയിലെത്തുന്ന രോഗികളോടും കൂട്ടിരുപ്പുകാരോടും മോശമായ രീതിയിൽ പെരുമാറുന്ന സെക്യൂരിറ്റി ജീവനക്കാർക്കെതിരെ വ്യാപക പരാതിയുണ്ട്. പലർക്ക് നേരെയും സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്ന് കൈയേറ്റ ശ്രമം വരെയുണ്ടായി. ഇതേത്തുടർന്ന് ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന താക്കീത് മെഡിക്കൽ കോളേജ് അധികൃതർ നൽകിക്കഴിഞ്ഞു. പരാതി വ്യാപകമായതോടെ എതാനും ദിവസം മുമ്പ് സെക്യൂരിറ്റി ജീവനക്കാരുടെ യോഗം വിളിച്ചുചേർത്ത് സെക്യൂരിറ്റി ചീഫിനും താക്കീത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |