ആലപ്പുഴ : സ്കൂൾ തുറക്കാൻ രണ്ടാഴ്ചയോളം ശേഷിക്കെ വിപണി ഉണർന്നു തുടങ്ങി. പുത്തൻ ബാഗും കുടയും സ്വന്തമാക്കാൻ രക്ഷിതാക്കളുമായി എത്തുന്ന കുട്ടികളുടെ എണ്ണവും വർദ്ധിച്ചു.
വിദ്യാർത്ഥികളെ ആകർഷിക്കുന്ന നിറത്തിലും ഡിസൈനിലും ബാഗുകളും കുടകളും ബുക്കുകളുമൊക്കെ വിപണിയിൽ നിറഞ്ഞു കഴിഞ്ഞെങ്കിലും വില രക്ഷിതാക്കളുടെ പോക്കറ്റ് കീറുന്നതാണ്.
താരതമ്യേന വിലക്കുറവുള്ള ഉത്പന്നങ്ങളുമായി ത്രിവേണി സ്കൂൾ മാർക്കറ്റുകൾ ഇത്തവണ വളരെ നേരത്തെ ആരംഭിച്ചിരുന്നു. ജില്ലയിലെ 14 ത്രിവേണി സ്റ്റോറുകളും രണ്ട് ഇ-ത്രിവേണി സ്റ്റോറുമടക്കം 16 ഇടങ്ങളിലാണ് സ്‌കൂൾ സ്റ്റോറുകൾ ഏപ്രിലിൽ ആരംഭിച്ചത്. സഹകരണസംഘങ്ങളുമായി ചേർന്ന് ആകെ 28 ഇടങ്ങളിൽ സ്റ്റോറുകൾ തുടങ്ങും. 150 സ്‌കൂൾ സൊസൈറ്റിയുടെ സ്റ്റോറുകളിൽ സാധനങ്ങളെത്തിക്കാനും ധാരണയായിട്ടുണ്ട്. വിലക്കുറവിൽ ലഭിക്കുന്ന സാധനങ്ങളുമായി ഈ വർഷവും കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന സ്‌കൂൾ മാർക്കറ്റ് നഗരത്തിലെത്തും. ആലപ്പുഴ മുല്ലയ്ക്കൽ, കളക്ടറേറ്റ് പരിസരം, വൈ.എം.സി.എ, ഇരുമ്പുപാലം തുടങ്ങിയ ഭാഗങ്ങളിലാണ് സഞ്ചരിക്കുന്ന സ്‌കൂൾ മാർക്കറ്റ് എത്തുക.
എയ്ഡ് പോസ്റ്റല്ല, സ്‌കൂൾ മാർക്കറ്റ്
1.ആലപ്പുഴ ബോട്ട് ജെട്ടി - കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് റോഡിലെ പഴയ പൊലീസ് എയ്ഡ് പോസ്റ്റ് ഇപ്പോൾ സ്‌കൂൾ മാർക്കറ്റാണ്
2.കൺസ്യൂമർഫെഡും ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണസംഘവുമാണ് സ്‌കൂൾ മാർക്കറ്റ് നടത്തുന്നത്
3.മുകളിലും താഴെയുമായി രണ്ട് നിലകളിലാണ് സ്റ്റോർ. ആദ്യനിലയിലാണ് പുസ്തകങ്ങളുടെ ശേഖരം
4.രണ്ടാംനിലയിൽ മറ്റ് പഠനോപകരണങ്ങളും അനുബന്ധസാധനങ്ങളുമുണ്ട്. മൂന്ന് മാസത്തോളം സ്റ്റോർ പ്രവർത്തിക്കും.
ത്രിവേണി സ്കൂൾ മാർക്കറ്റിൽ
നോട്ടുബുക്കുകൾ: 21 രൂപ മുതൽ
പേന : 2 രൂപ മുതൽ
ബാഗുകൾ: 300 രൂപ മുതൽ
പെൻസിലുകൾ : 1 രൂപ മുതൽ
കുടകൾ : 200 രൂപ മുതൽ
വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുന്നത് വലിയ ആശ്വാസമാണ്. കുട്ടികൾക്ക് സാധനങ്ങളുടെ വിലയല്ല, കാണാനുള്ള ഭംഗിയാണ് പ്രധാനം. അതോടെ പുതിയ ട്രെൻഡിന് പിന്നാലെ പോകേണ്ടി വരും
-സുമ രാജേഷ്, രക്ഷകർത്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |